കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് നേതാവും ഹാലിസാഹർ മുൻസിപ്പൽ ചെയർമാനുമായ രാജു സഹാനിയെ സിബിഐ അറസ്റ്റ് ചെയ്തു. ജനങ്ങളെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത പോൺസി പദ്ധതിയിലെ പണമിടപാടുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇയാളുടെ വീട്ടിൽ നിന്ന് 80 ലക്ഷം രൂപയും സിബിഐ കണ്ടെടുത്തു.
സഹാനിയുടെ ഹാലിസാഹറിലും ന്യൂ ടൗണിലുമുള്ള വസതികളിൽ സിബിഐ റെയ്ഡ് നടത്തി. തുടർന്ന് ഇയാളെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു. സൺമാർഗ് വെൽഫെയർ ഓർഗനൈസേഷനുമായി(എസ്ഡബ്ല്യുഒ) ബന്ധപ്പെട്ട ചിട്ടി ഫണ്ട് കേസിലാണ് സിബിഐ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്.
ന്യൂ ടൗൺ വസതിയിൽ നിന്ന് 80 ലക്ഷം രൂപയും ഹാലിസഹറിലെ വീട്ടിൽ നിന്ന് ഒരു നാടൻ തോക്കും അന്വേഷണ ഏജൻസി കണ്ടെടുത്തു. നിരവധി സുപ്രധാന രേഖകൾ കണ്ടെത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. പണത്തിനും തോക്കിനും പുറമെ 2.75 കോടിയുടെ രേഖകളും പശ്ചിമ ബംഗാളിലുള്ള മൂന്ന് വസ്തുക്കളും വിദേശ അക്കൗണ്ടുകളും സഹാനിയുടെ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ സിബിഐ കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണവുമായി തൃണമൂൽ നേതാവ് സഹകരിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എസ്ഡബ്ല്യുഒ ട്രസ്റ്റുമായി ബന്ധപ്പെട്ട ഒരു കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് 2012ൽ സഹാനിയുടെ ഉടമസ്ഥതയിലുള്ള ഗ്രാസ്റൂട്ട്സ് ഗ്ലോബൽ ഫിനാൻസിന് 20 ലക്ഷം രൂപ കൈമാറിയതായി സിബിഐ കണ്ടെത്തിയിരുന്നു. സി.പി.ഐ.എം നേതാവിന്റെ മകനായ സഹാനി, എസ്ഡബ്ല്യുഒ ചെയർമാൻ സൗമ്യരൂപ് ഭൗമിക്കിന് ഒളിത്താവളം ഒരുക്കി നൽകിയിരുന്നു. ട്രസ്റ്റിന്റെ സ്വത്തുക്കൾ വിറ്റ പണം കൈമാറാൻ ഭൗമിക്കിനായി തൃണമൂൽ നേതാവ് ഒരു ബാങ്ക് അക്കൗണ്ടും തുറന്നിരുന്നു. 2018-19 വർഷത്തിൽ ഭൗമിക് സഹാനിക്ക് 75 ലക്ഷം രൂപ കൈമാറിയെന്നും ഇരുവരും തമ്മിൽ 1.5 കോടിയിലധികം രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും അന്വേഷണ ഏജൻസി പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
പദ്ധതിയുമായി ബന്ധപ്പെട്ട് ഒളിവിലുള്ള ഭൗമിക്കിനും കൂട്ടാളികൾക്കുമെതിരെ സുപ്രീം കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ 2018ൽ സിബിഐ കേസെടുത്തിരുന്നു.
Comments