ന്യൂഡൽഹി: മണിപ്പൂരിലെ അഞ്ച് ജെഡിയു എം എൽ എമാരും ബിജെപിയിൽ ചേർന്നതോടെ, ജെഡിയു മുക്ത മണിപ്പൂർ യാഥാർത്ഥ്യമായതായി ബിജെപി നേതാവ് സുശീൽ കുമാർ മോദി. ബിഹാറിലെ ജെഡിയു- ആർജെഡി സഖ്യത്തിന്റെ മഹാഗഡ്ബന്ധൻ തകർക്കുകയാണ് ബിജെപിയുടെ അടുത്ത ലക്ഷ്യമെന്നും മോദി പറഞ്ഞു.
മണിപ്പൂരിൽ ബിജെപിയിൽ ചേർന്ന എം എൽ എമാർ രാഷ്ട്രീയ സ്വത്വബോധം ഉള്ളവരാണ്. അവർ എൻ ഡി എയിൽ തുടരാൻ തീരുമാനിച്ചത് മാതൃകാപരമാണ്. ബിഹാറിലെ ഭരണകക്ഷിയിലും സമാനമായ ചിന്താഗതിയുള്ള എം എൽ എമാർ ഉണ്ടെന്നത് നിതീഷ് കുമാർ മറക്കരുതെന്നും സുശീൽ കുമാർ മോദി പറഞ്ഞു.
ബിഹാറിൽ എൻ ഡി എ സഖ്യം ഉപേക്ഷിച്ച് ആർജെഡിക്കും കോൺഗ്രസിനുമൊപ്പം പോയ നിതീഷ് കുമാറിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസമാണ് മണിപ്പൂർ നിയമസഭയിൽ ആകെയുള്ള 7 ജെഡിയു എം എൽ എമാരിൽ 5 പേരും ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. കെ എച്ച് ജോയ്കിഷൻ, എൻ സനാതെ, മുഹമ്മദ് അചാബുദ്ദീൻ, മുൻ ഡിജിപിയും എം എൽ എയുമായ എൽ എം ഖാതെ, തങ്ക്ജം അരുൺ കുമാർ എന്നിവരാണ് ബിജെപിയിൽ ചേർന്നത്.
ജെഡിയു എം എൽ എമാർ ബിജെപിയിൽ ചേർന്നത് സ്പീക്കർ അംഗീകരിച്ചതായി മണിപ്പൂർ നിയമസഭാ സെക്രട്ടറി കെ മേഘജിത്ത് സിംഗ് പ്രസ്താവനയിൽ വ്യക്തമാക്കി. മണിപ്പൂർ നിയമസഭയിൽ ആകെയുള്ള ജെഡിയു എം എൽ എമാരുടെ മൂന്നിൽ രണ്ട് ഭാഗത്തിൽ കൂടുതൽ പേർ ഒരുമിച്ച് എടുത്ത തീരുമാനമായതിനാൽ അവരെ അയോഗ്യരാക്കാനാവില്ലെന്ന് സ്പീക്കർ അറിയിച്ചു.
Comments