പട്‌ന : പട്‌ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. രാത്രിയിലായിരുന്നു നേതാവിന്റെ മിന്നൽ പരിശോധന. എന്നാൽ ആശുപത്രിയിലെത്തിയ തേജസ്വി യാദവ് കണ്ടത് കിടക്കയും കൊതുക് വലയും സജ്ജീകരിച്ച് ഉറങ്ങാനൊരുങ്ങുന്ന ആശുപത്രി സൂപ്രണ്ടിനെയാണ്.
ഉപമുഖ്യമന്ത്രിയുടെ മിന്നൽ സന്ദർശനം ആശുപത്രിയിലെ ജീവനക്കാരെയും അധികൃതരെയും ഒരുപോലെ ഞെട്ടിച്ചു. ആശുപത്രി മുഴുവൻ പരിശോധിച്ചുകഴിഞ്ഞ ശേഷമാണ് അദ്ദേഹം സൂപ്രണ്ടിനെ കാണാൻ മുറിയിലേക്ക് പോയത്. എന്നാൽ സൂപ്രണ്ടിന്റെ ഒരുക്കങ്ങൾ കണ്ടതോടെ യാദവ് കുപിതനായി.
ആശുപത്രിയിലെ വാർഡുകളിൽ രോഗികളുടെ അവസ്ഥ വളരെ ശോചനീയമായിരുന്നു. മരുന്നുകളുടെ ലഭ്യതക്കുറവ് മുതൽ വൃത്തിഹീനമായ ശൗചാലയങ്ങളെക്കുറിച്ച് വരെയുള്ള പരാതികളാണ് യാദവിന് ലഭിച്ചത്.
ആശുപത്രിയിൽ തെരുവ് മൃഗങ്ങൾ അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്നു. അവിടെ ഒരു അനാഥ മൃതദേഹവുമുണ്ടായിരുന്നു. മോർച്ചറിയിലേക്ക് മാറ്റാതെ മൃതദേഹം വരാന്തയിൽ തന്നെ കിടത്തിയിരിക്കുന്ന സ്ഥിതിയിലായിരുന്നു.
ഒരാൾക്ക് ഇവിടെ നിൽക്കാൻ പോലും സാധിക്കില്ല എന്നാണ് ആശുപത്രിയിലെ അവസ്ഥ കണ്ട് യാദവ് പറഞ്ഞത്. ശുചിത്വക്കുറവ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യാദവ് അതൃപ്തി പ്രകടിപ്പിച്ചു.
ശുചിമുറികൾ വൃത്തിഹീനമാണെന്നും ആശുപത്രിക്ക് പുറത്ത് പണം നൽകി ഉപയോഗിക്കാവുന്ന ശൗചാലയങ്ങളാണ് സ്ത്രീകൾ പോലും ഉപയോഗിക്കുന്നതെന്നും രോഗികൾ പരാതിപ്പെട്ടു. നിർദേശിച്ച മരുന്നുകൾ ആശുപത്രിയിലെ ഫാർമസിയിൽ ലഭ്യമല്ലെന്നും പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണെന്നും രോഗികൾ മന്ത്രിയോട് പറഞ്ഞു. രാത്രിയിൽ മുതിർന്ന ഡോക്ടർമാരുടെ അഭാവവുമുണ്ട്.
രോഗികളുടെ പരാതികൾ കേട്ട യാദവ് ഇതെല്ലാം ഉടൻ പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് ആശുപത്രി വിട്ടത്.
Comments