ഹൈദരാബാദ്: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിൽ ദുർബലനായ ഒരു പ്രധാനമന്ത്രിയും ഖിച്ഡി സർക്കാരും (വിവിധ കക്ഷികളുടെ സഖ്യം) ഉണ്ടായേക്കാമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ദുർബലനായ പ്രധാനമന്ത്രി ഉണ്ടായാൽ അയാൾ ദുർബല വിഭാഗത്തിന് വേണ്ടി പ്രയത്‌നിക്കുമെന്നും, ശക്തനായ പ്രധാനമന്ത്രി ശക്തരായ വിഭാഗത്തിന് വേണ്ടി മാത്രമേ പ്രയത്‌നിക്കൂ എന്നും ഒവൈസി വാദിക്കുന്നു.
ബിജെപി മതന്യൂനപക്ഷങ്ങളുടെ ശബ്ദം കേൾക്കുന്നില്ലെന്നും ഒവൈസി ആരോപിച്ചു. ‘ ഒരു ഖിച്ഡി സർക്കാർ ഉണ്ടാക്കിയതിന് ശേഷം ദുർബലനായ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാം. അങ്ങനെയെങ്കിൽ അയാൾ ദുർബല വിഭാഗത്തെ കേൾക്കാൻ തയ്യാറാകും. ദുർബലനായ പ്രധാനമന്ത്രി വന്നെങ്കിലേ അവർക്ക് പ്രയോജനം ലഭിക്കൂ. 2024ലെ തിരഞ്ഞെടുപ്പിൽ ദുർബലനായ പ്രധാനമന്ത്രിയെ മുന്നോട്ട് കൊണ്ടുവരാനാണ് എല്ലാ പാർട്ടിക്കാരും ശ്രമിക്കുന്നത്. ഇപ്പോഴത്തെ പ്രധാനമന്ത്രി ശക്തരായ ആളുകളെ മാത്രമേ കേൾക്കൂ’.
‘ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ എഐഎംഐഎം സ്ഥാനാർത്ഥികളെ നിർത്തും. ആം ആദ്മി പാർട്ടിയും ബിജെപിയിൽ നിന്ന് ഒട്ടും വ്യത്യസ്തരല്ല. ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഉയർത്തിക്കാട്ടിയാകും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും’ ഒവൈസി പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും, ആർഎസ്എസിനെ പ്രശംസിച്ച മമത ബാനർജിയേയും ഒവൈസി കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ഇത്തരക്കാരെ ഒരിക്കലും വിശ്വസിക്കാനാകില്ലെന്നായിരുന്നു വിമർശനം.
Comments