ഗാന്ധിനഗർ: തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെത്തിയ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ അത്താഴം കഴിക്കാൻ ഓട്ടോ റിക്ഷാ ഡ്രൈവറുടെ വീട്ടിലെത്തി. ഓട്ടോ റിക്ഷയിൽ യാത്ര ചെയ്താണ് കെജ്രിവാൾ ഡ്രൈവറുടെ വീട്ടിലെത്തിയത്. സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്ത് ഓട്ടോ യാത്ര ഒഴിവാക്കണമെന്ന് പോലീസ് പറഞ്ഞുവെങ്കിലും അത് അവഗണിച്ചായിരുന്നു കെജ്രിവാളിന്റെ യാത്ര.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിലെത്തിയ കെജ്രിവാളിനെ കാണാൻ ഒരു ഓട്ടോ ഡ്രൈവർ എത്തിയിരുന്നു. താൻ കെജ്രിവാളിന്റെ ആരാധകനാണെന്നും കഴിയുമെങ്കിൽ തന്റെ വീട്ടിൽ നിന്നും അത്താഴം കഴിക്കണമെന്നും അയാൾ കെജ്രിവാളിനോട് അഭ്യർത്ഥിച്ചു. ക്ഷണം സ്വീകരിച്ച കെജ്രിവാൾ, തന്നെ കൂട്ടിക്കൊണ്ട് പോകാൻ ഓട്ടോ റിക്ഷയിൽ എത്തണമെന്ന് ആവശ്യപ്പെട്ടു. ഇത് അനുസരിച്ചായിരുന്നു അയാൾ എത്തിയത്.
അതേസമയം, കോൺഗ്രസ് അഭിനയിച്ച് പരാജയപ്പെട്ട രംഗങ്ങൾ കെജ്രിവാൾ റീമേക്ക് ചെയ്യുകയാണെന്ന് ബിജെപി പരിഹസിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരത്തിൽ വേഷം കെട്ടി ജനങ്ങളെ കബളിപ്പിച്ച് ഫോട്ടോഷൂട്ട് നടത്തുന്നത് കോൺഗ്രസ് നേതാക്കളുടെ പതിവായിരുന്നു. തട്ടിപ്പ് മനസ്സിലാക്കി ജനങ്ങൾ ഇത്തരം നാട്യങ്ങളെ അവഗണിച്ചു. മറ്റൊരു മാർഗ്ഗവുമില്ലാതെ കോൺഗ്രസ് ഇന്നും ഇത്തരം വേഷങ്ങൾ കെട്ടാറുണ്ട്. ഏറ്റവും നല്ല നടൻ ആരെന്നറിയാൻ കെജ്രിവാളും രാഹുൽ ഗാന്ധിയും പരസ്പരം മത്സരിക്കുമ്പോൾ വികസന രാഷ്‌ട്രീയം തിരിച്ചറിയുന്ന ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു.
പഞ്ചാബിലും തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് സമാനമായ രീതിയിൽ കെജ്രിവാളിനെ ക്ഷണിക്കാൻ ഓട്ടോറിക്ഷാ തൊഴിലാളി എത്തിയത് ബിജെപി ചൂണ്ടിക്കാട്ടി. അതേ തിരക്കഥയുമായാണ് കെജ്രിവാൾ ഗുജറാത്തിലും എത്തിയിരിക്കുന്നതെന്നും, ജനങ്ങൾ ഇതൊക്കെ പുച്ഛിച്ച് തള്ളുമെന്നും ബിജെപി പറഞ്ഞു.
Comments