തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ മാത്രം നടക്കുന്നത് 18 ദിവസമാണ്. ഏറെ ചർച്ച ചെയ്യപ്പെടുന്നതും ഇതു തന്നെയാണ്. യുപിയിൽ ഒരു ദിവസവും കേരളത്തിൽ 18 ദിവസവും കോൺഗ്രസ് യാത്ര സംഘടിപ്പിച്ചതിനെ മറ്റ് പാർട്ടികൾ പരിഹസിക്കുകയാണ്. ഇതിനിടെ സംഭവത്തിൽ വിചിത്ര വിശദീകരണവുമായി കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ് രംഗത്തു വന്നു. കേരളം വെർട്ടിക്കലായ സംസ്ഥാനമാണെന്നും കാൽനട യാത്ര ആയതിനാൽ നടക്കാൻ എളുപ്പമുള്ള സംസ്ഥാനങ്ങൾ നോക്കി തിരഞ്ഞെടുത്തതാണെന്നുമാണ് ഷമ മുഹമ്മദിന്റെ വിശദീകരണം.
‘നമ്മൾ ഇത് നേരിട്ട് പോകുന്ന യാത്രയാണ്, കന്യാകുമാരി മുതൽ കശ്മീർ വരെ. സ്‌ട്രെയിറ്റ് ലൈനായാണ് പോകുന്നത്, കേരളം വെർട്ടിക്കലായ സംസ്ഥാനമാണ്. യുപി ഹൊറിസോണ്ടലായ സംസ്ഥാനമാണ്. എവിടെയാണോ നടക്കാൻ പറ്റുന്ന റൂട്ട് ഞങ്ങൾ ആ റൂട്ടിലാണ് നടക്കുന്നത്’ എന്ന് ഷമാ മുഹമ്മദ് ഫെയ്‌സബുക്ക് ലൈവിൽ പറയുന്നു.
ജനങ്ങളെ അസ്വസ്ഥമാക്കേണ്ട എന്ന് കരുതിയാണ് ചില റൂട്ടുകൾ തിരഞ്ഞെടുക്കുന്നതെന്നും തങ്ങൾ തിരഞ്ഞെടുത്ത റൂട്ടുകളെല്ലാം പദ യാത്രകൾക്കുള്ള റൂട്ട് ആണെന്നും ഷമ മുഹമ്മദ് വിമർശനങ്ങൾക്ക് വിശദീകരണം നൽകുന്നു. കേരളത്തിൽ യാത്ര ചെയ്യുന്നതിനെ സിപിഎമ്മും ബിജെപിയും വിമർശിക്കുന്നത് ഭാരത് ജോഡോ യാത്രയെ അവർ പേടിക്കുന്നതു കൊണ്ടാണെന്നും കോൺഗ്രസ് നേതാവ് അവകാശപ്പെടുന്നു. ഷമാ മുഹമ്മദിന്റെ വിചിത്രമായ വിശദീകരണം ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകളായിട്ടുണ്ട്.
Comments