കോട്ടയം: കാണാതായി രണ്ട് വർഷങ്ങൾക്ക് ശേഷം മടങ്ങിയെത്തിയ രതീഷ് ഇന്ന് വീട്ടിലും നാട്ടിലും മാത്രമല്ല, ദേശീയ മാദ്ധ്യമങ്ങളിൽ വരെ താരമാണ്. കോട്ടയം പുതുപ്പള്ളിയിൽ ഉഷാമ്മ എന്ന വീട്ടമ്മ വളർത്തിയ പൂച്ചയാണ് രതീഷ്. വീടുവിട്ട് പോകുന്ന ആൺപൂച്ചകൾ തിരികെ എത്തുക പതിവാണെങ്കിലും, രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം മടങ്ങിയെത്തുന്നത് അപൂർവമാണെന്ന് ജന്തുശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
2016ലാണ് ഉഷാമ്മയ്‌ക്ക് രതീഷിനെ ലഭിക്കുന്നത്. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിലെ ‘ഉണരൂ രതീഷ്, ഉണരൂ‘ എന്ന ഡയലോഗിൽ നിന്നുമാണ് പൂച്ചയ്‌ക്ക് അവർ രതീഷ് എന്ന് പേരിട്ടത്. നാല് വർഷങ്ങൾക്ക് മുൻപ് ഒരു അപകടത്തിൽ രതീഷിന് പരിക്കേറ്റു. ഇതിനെ തുടർന്ന് ആറായിരം രൂപ മുടക്കി ശസ്ത്രക്രിയ നടത്തിയിരുന്നതായി ഉഷാമ്മ പറയുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് വർഷങ്ങൾക്ക് ശേഷം, ലോക്ക്ഡൗൺ കാലത്ത് അപ്രതീക്ഷിതമായി രതീഷിനെ കാണാതാകുകയായിരുന്നു. പ്രിയപ്പെട്ട പൂച്ചയ്‌ക്ക് എന്ത് സംഭവിച്ചു എന്നറിയാൻ സാധിക്കാത്തതിൽ വലിയ വിഷമമായിരുന്നു ഉഷാമ്മയ്‌ക്കും വീട്ടുകാർക്കും. എന്നാലും അവന് അപകടമൊന്നും സംഭവിച്ചു കാണില്ല എന്ന വിശ്വാസത്തിൽ അവർ കാത്തിരുന്നു.
രതീഷിനെ കാണാതായതിൽ അയൽക്കാരും, ചുറ്റുവട്ടത്തെ കുട്ടികളും വിഷമത്തിലായിരുന്നു. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് അപ്രതീക്ഷിതമായി ചുറ്റുവട്ടത്ത് പ്രത്യക്ഷപ്പെട്ട രതീഷ് ഉഷാമ്മയെ കണ്ട് ഓടിയെത്തി മണം പിടിച്ച് സ്നേഹം പുതുക്കി മുട്ടിയുരുമ്മി ഒപ്പം കൂടുകയായിരുന്നു.
തിരികെയെത്തിയ രതീഷിനെ കാണാൻ അയൽക്കാരും ചുറ്റുവട്ടത്തെ കുട്ടികളും കൂട്ടമായെത്തി. കാണാതായ രതീഷിനെ തിരികെ കിട്ടിയതോടെ, നേർന്ന നേർച്ചകളൊക്കെ നടത്താനുള്ള ഒരുക്കത്തിലാണ് ഉഷാമ്മ. രതീഷിനെ കാണാൻ ദേശീയ മാദ്ധ്യമങ്ങൾ വരെ ഉഷാമ്മയുടെ വീട്ടിൽ എത്തിയത് നാട്ടുകാർക്കും കൗതുകമായി.
Comments