ഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷനായി രാഹുൽ ഗാന്ധി തന്നെ വരണമെന്ന് ആവശ്യം ഉയരുന്നു. കോൺഗ്രസിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശം സെപ്റ്റംബർ 24 മുതൽ ആരംഭിക്കാനിരിക്കെയാണ് കോൺഗ്രസിന്റെ വിവിധ സംസ്ഥാന ഘടങ്ങൾ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. രാഹുൽ ഗാന്ധിയെ പിന്തുണച്ച് നിരവധി സംസ്ഥാന യൂണിറ്റുകൾ പ്രമേയം പാസാക്കി. പാർട്ടി അധ്യക്ഷനായി രാഹുൽ തിരിച്ചെത്തണമെന്ന് ആദ്യം ആവശ്യപ്പെട്ടത് രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയാണ്.
കോൺഗ്രസിന്റെ ചുക്കാൻ പിടിക്കാൻ രാഹുൽ ഗാന്ധി വരണമെന്നാവശ്യപ്പെട്ട് നിലവിൽ ഏഴ് സംസ്ഥാന ഘടകങ്ങൾ പ്രമേയം പാസാക്കിയിട്ടുണ്ട്. 2017-ൽ രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി തീരുമാനിക്കുമ്പോഴും സമാനമായ രീതിയിൽ പ്രമേയം സംസ്ഥാന ഘടകങ്ങൾ പാസാക്കിയിരുന്നു. സെപ്റ്റംബർ 18 ന്, ഛത്തീസ്ഗഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) 310 പ്രതിനിധികളുടെ യോഗത്തിൽ (പാർട്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നവർ) രാഹുൽ ഗാന്ധിയെ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനാക്കുന്നതിനുള്ള പ്രമേയം പാസാക്കി. ഗുജറാത്തിലും പാർട്ടിയുടെ സംസ്ഥാന ഘടകവും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. ഇന്ത്യയുടെ ഭാവിയും യുവാക്കളുടെ ശബ്ദവുമായ രാഹുൽ ഗാന്ധിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷനാക്കണമെന്നാണ് ഗുജറാത്ത് കോൺഗ്രസ് ഘടകം പ്രതികരിച്ചത്.
തമിഴ്‌നാട്, ബിഹാർ, മഹാരാഷ്‌ട്ര, ജമ്മു കശ്മീർ കോൺഗ്രസ് യൂണിറ്റുകളും പ്രമേയം പാസാക്കിയതോടെ രാഹുൽ ഗാന്ധി അദ്ധ്യക്ഷനായി മടങ്ങിവരണമെന്ന് ആവശ്യപ്പെടുന്ന സംസ്ഥാന ഘടകങ്ങളുടെ എണ്ണം 7 ആയി. സെപ്റ്റംബർ 19-ന് നടക്കുന്ന യോഗത്തിൽ ഹിമാചൽ പ്രദേശ് സംസ്ഥാന ഘടകവും സമാനമായ പ്രമേയം പാസാക്കുമെന്ന് റിപ്പോർട്ടുകൾ. ഇതോടെ, ഗാന്ധി കുടംബത്തിന്റെ തന്നെ കീഴിൽ വീണ്ടും കോൺഗ്രസ് എത്തുമെന്നുമുള്ള സൂചനയാണ് ലഭിക്കുന്നത്.
Comments