ഷിംല : രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശം വിവാദമായതോടെ വിശദീകരണവുമായി കോൺഗ്രസ് വനിതാ നേതാവും എംപിയുമായ പ്രതിഭ സിംഗ് രംഗത്ത്. രാഹുലും പ്രിയങ്കയും സ്വന്തം മക്കളെപ്പോലെയാണെന്നും അവരെക്കുറിച്ച് താൻ പറഞ്ഞത് ദുർവ്യാഖ്യാനിക്കപ്പെട്ടുവെന്നും പ്രതിഭ സിംഗ് പറഞ്ഞു. ഇരുവരും മുതിർന്ന നേതാക്കളെ അനുസരിക്കില്ലെന്ന് വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി നേതാവ് രംഗത്തെത്തിയത്. ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിന്റെ ഭാര്യയാണ് പ്രതിഭ സിംഗ്.
ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇരു നേതാക്കൾക്കുമെതിരെ ഇവർ ആരോപണം ഉന്നയിച്ചത്. രാഹുലും പ്രിയങ്കയും മുതിർന്ന നേതാക്കളെ ബഹുമാനിക്കുന്നില്ലെന്നും അവർ രാഷ്‌ട്രീയം കൂടുതൽ പഠിക്കേണ്ടതുണ്ട് എന്നുമാണ് പ്രതിഭ പറഞ്ഞത്. പുതിയ തലമുറയ്‌ക്ക് പക്വതയില്ലെന്നും ക്ഷമയില്ലാതെയാണ് അവർ കാര്യങ്ങൾ ചെയ്യുന്നത് എന്നും വിമർശനം ഉന്നയിച്ചിരുന്നു. രാഹുൽ ഗാന്ധി പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്നില്ലെന്നും വനിതാ നേതാവ് ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധിക്ക് അദ്ധ്യക്ഷ സ്ഥാനം ആവശ്യമില്ലെങ്കിൽ അത് ഏറ്റെടുക്കാൻ ഇവിടെ നിരവധി മികച്ച നേതാക്കളുണ്ട്. രാഹുൽ മുതിർന്ന നേതാക്കൾ പറയുന്നത് അനുസരിച്ച് പ്രവർത്തിച്ചിരുന്നെങ്കിൽ പാർട്ടിയുടെ ഗതി ഇതാവില്ലായിരുന്നു എന്നും പ്രതിഭ സിംഗ് വിമർശിച്ചിരുന്നു. കോൺഗ്രസ് നേതൃത്വത്തിനെതിരെയും ഇവർ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചു.
ഇത് വൻ വിവാദമായതോടെയാണ് ഇപ്പോൾ വിശദീകരണവുമായി രംഗത്തെത്തിയത്. രാഹുലും പ്രിയങ്കയും സ്വന്തം കുട്ടികളെപ്പോലെയാണെന്ന് പ്രതിഭ സിംഗ് പറഞ്ഞു. ‘ ”ഞാൻ എന്റെ മക്കളെ ഉപദേശിച്ചാൽ അത് ഇപ്പോൾ ദുർവ്യാഖ്യാനിക്കപ്പെടുകയണ്. ”ഗാന്ധി” കുടുംബവുമായി എനിക്ക് ഏറ്റവും അടുത്ത ബന്ധമുണ്ട്” എന്നും പ്രതിഭ സിംഗ് വിശദീകരിച്ചു.
Comments