നാഗ്പൂർ: മൊഹാലിയിൽ ഏറ്റ പരാജയത്തിന് കണക്കുതീർക്കാൻ ഇന്ത്യ നാളെ ഇറങ്ങുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടി20 നാഗ്പൂരിലാണ് നടക്കുന്നത്. ആദ്യ മത്സരത്തിൽ 200നപ്പുറം സ്‌കോർ ചെയ്തിട്ടും എതിരാളികളെ പുറത്താക്കാൻ സാധിക്കാതിരുന്നത് വലിയ ക്ഷീണമായി. ബൗളിംഗ് നിരയ്‌ക്കാണ് കടുത്ത വിമർശനം നേരിടേണ്ടി വന്നിരിക്കുന്നത്. അതേ സമയം ബാറ്റിംഗിൽ രാഹുൽ ഫോമിലെത്തിയതും ഹാർദ്ദിക്കിന്റെ മാരകമായ ഫിനിഷിംഗും ഇന്ത്യയ്‌ക്ക് പ്രതീക്ഷ വർദ്ധിപ്പിക്കുകയാണ്. ലോകകപ്പിന് മുമ്പുള്ള സുപ്രധാന പരമ്പര നേടാൻ നാളത്തെ മത്സരം ജയിക്കേണ്ടത് അനിവാര്യമാണ്. ബൗളിംഗ് നിരയുടെ പരാജയം രോഹിതിൽ സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ്.
സ്വതസിദ്ധമായ ശൈലിയിലേയ്‌ക്ക് രോഹിതും കോഹ്ലിയും നാളെ ഉയർന്നാൽ ഓസീസിനെ തിരെ മികച്ച പ്രകടനം ഉറപ്പിക്കാം. സൂര്യകുമാറിന്റെ വ്യത്യസ്തമാർന്ന ഷോട്ടുകളും ഭയമി ല്ലാത്ത ബാറ്റിംഗും നാളെ ആരാധകരെ ആവേശത്തിലാക്കും.
ബൗളിംഗിൽ ഭുവനേശ്വർ കുമാർ ഫോം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ. ബുംമ്ര തിരികെ എത്തിയാൽ ഓസീസ് വിയർക്കും. ഷോട്ട്പിച്ച് പന്തുകളെ പ്രഹരിക്കുന്ന ഗ്രീനിനെ വീഴ്‌ത്താൻ കൃത്യമായ യോർക്കർ പ്രയോഗം ബുംമ്ര പുറത്തെടുത്താൽ കളിയുടെ ഗതി മാറും. കഴിഞ്ഞ മത്സരത്തിൽ അടിവാങ്ങിക്കൂട്ടിയ ചാഹലിനു പകരം ആർ.അശ്വിൻ ഇറങ്ങുമെന്നും സൂചനയുണ്ട്. ദിനേശ് കാർത്തിക്കിന് പകരം ഋഷഭ് പന്ത് തിരികെ വരുമെന്നാണറിവ്.
Comments