എറണാകുളം: കേരളത്തിലെ പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ നിരത്തി എൻഐഎയുടെ റിമാൻഡ് റിപ്പോർട്ട്. സംസ്ഥാനത്തെ ഹിന്ദു സംഘടനകളിലെ പ്രമുഖ നേതാക്കളെയുൾപ്പെടെ കൊലപ്പെടുത്താൻ പോപ്പുലർഫ്രണ്ടുകാർ ആസൂത്രണം ചെയ്തതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അന്വേഷണ ഏജൻസി എൻഐഎ കോടതിയിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. അറസ്റ്റിലായ പ്രവർത്തകരെ അടുത്ത മാസം 20വരെയാണ് റിമാൻഡ് ചെയ്തത്.
കേരളത്തിൽ വർഗ്ഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാൻ പോപ്പുലർഫ്രണ്ട് ശ്രമം നടത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ടിലെ പ്രധാന വസ്തുത. ഇസ്ലാമിക് സ്റ്റേറ്റ്, ലഷ്‌കർ ഇ ത്വയ്ബ, അൽ ഖ്വായ്ദ തുടങ്ങിയ ഇസ്ലാമിക ഭീകര സംഘടനകളുമായി നേതാക്കൾക്ക് ബന്ധമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ എൻഐഎ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു നേതാക്കളെ കൊലപ്പെടുത്തുന്നതിലൂടെ ഹിന്ദു വിഭാഗത്തെ ഉന്മൂലനം ചെയ്യുകയായിരുന്നു സംഘടനയുടെ ലക്ഷ്യം. ഹിന്ദു നേതാക്കളുടെ ഹിറ്റ് ലിസ്റ്റ് പ്രവർത്തകർ തയ്യാറാക്കിയിട്ടുണ്ട്. വർഗ്ഗീയ സംഘർഷത്തിലൂടെ സംസ്ഥാനം ചോരക്കളമാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
പരിശോധനയ്‌ക്കിടെ നിരവധി രാജ്യവിരുദ്ധ ഉള്ളടക്കങ്ങൾ അടങ്ങിയ രേഖകൾ ആണ് പിടിച്ചെടുത്തിട്ടുള്ളത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഗൂഢാലോചന നടത്തിയതിനുള്ള തെളിവുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക ഭീകര സംഘടനകളുമായുള്ള ബന്ധവും ഈ രേഖകളിൽ നിന്നും വ്യക്തമാണ്.
ഭീകര സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതിൽ ഇവർക്ക് ബന്ധമുണ്ട്. ഭീകരവാദ പ്രവർത്തനങ്ങൾ പണം സമാഹരിച്ചതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് ഇവരുടെ ആശയവിനിമയം എന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
Comments