തിരുവനന്തപുരം ; പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 51 ബസുകൾക്ക് നേരെ ആക്രമണം നടന്നതായി കെഎസ്ആർടിസി. സമരം ആരംഭിച്ച് മണിക്കൂറുകൾക്കകം നിരവധി ബസുകളാണ് പ്രതിഷേധക്കാർ ആക്രമിച്ച് തകർത്തത്. ബസിന് നേരെ കല്ലേറ് നടത്തിയും ചില്ല് എറിഞ്ഞ് പൊട്ടിച്ചുമായിരുന്നു അക്രമം. ഇതിൽ കെഎസ്ആർടിസിക്ക് 30 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകൂട്ടൽ.
പലയിടത്തും രാവിലെ തന്നെ സർവ്വീസ് നടത്തുന്ന ബസുകൾ തടഞ്ഞിരുന്നു. തുടർന്ന് പോലീസ് സുരക്ഷയിലാണ് ഇവ സർവ്വീസ് നടത്തിയത്. എന്നാൽ പല ബസുകളും വഴിയിൽ തടഞ്ഞ് കല്ലെറിയുകയായിരുന്നു. ഇതിനെ പ്രതിരോധിക്കാൻ ഡ്രൈവർമാർ ഹെൽമെറ്റ് ധരിച്ച് വാഹനം ഓടിക്കുന്ന ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബസുകൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ ജീവനക്കാർക്കും യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
തുടർന്ന് കരുത്ത് കാട്ടാൻ ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത അവസാനിപ്പിക്കണം എന്ന അപേക്ഷയുമായി കെഎസ്ആർടിസിയും രംഗത്തെത്തി. എന്നാൽ ഇതിനൊന്നും വഴങ്ങാൻ സമരക്കാർ തയ്യാറായിട്ടില്ല.
എന്നാൽ കെഎസ്ആർടിസി സർവ്വീസ് നിർത്തില്ല എന്നാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞത്. പോലീസ് സുരക്ഷയോടെ യാത്രക്കാർക്ക് വേണ്ട സൗകര്യം ഒരുക്കുമെന്നും യാത്രക്കാരെ ബുദ്ധിമുട്ടിക്കില്ലെന്നും മന്ത്രി പറഞ്ഞു. ബസുകളിലുണ്ടായ കേടുപാടുകളുടെ നഷ്ടപരിഹാരം പ്രതികളിൽ നിന്ന് തന്നെ ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
Comments