കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എൻഐഎ പരിശോധനയുടെ പേരിൽ പോപ്പുലർ ഫ്രണ്ട് ഹർത്താൽ നടത്തുന്നത് നിയമസംവിധാനങ്ങളെ ഭയമില്ലാത്തതു കൊണ്ടാണ്. എന്തുമാകാം എന്ന ചിന്തയാണ് അക്രമികൾക്കെന്ന് കോടതി വിമർശിച്ചു.
നിയമലംഘനങ്ങൾ നടക്കുന്നത് ഭരണസംവിധാനത്തിൽ ഭയമില്ലാത്തതു കൊണ്ടെന്ന് കോടതി കുറ്റപ്പെടുത്തി. ഹർത്താലിൽ കെ.എസ്.ആർ ടി സി ബസുകൾക്കെതിരായ അക്രമത്തെയും ഹൈക്കോടതി വിമർശിച്ചു.ശരിയായ ചിന്തയുള്ളവർ ഇത്തരം അക്രമം നടത്തില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.കെ.എസ്.ആർ ടി സിയെ തൊട്ടു കളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ കല്ലെറിയൽ ഉണ്ടാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
നേരത്തെ നിയമവിരുദ്ധമായ ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരെ കേസ് എടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജനാധിപത്യപരമായ പണിമുടക്കിന് കോടതി എതിരല്ല. എന്നാൽ ഇന്നത്തെ മിന്നൽ ഹർത്താൽ നിയമവിരുദ്ധമാണ്. ഹർത്താലിന്റെ ഭാഗമായുണ്ടാകുന്ന എല്ലാ നഷ്ടങ്ങളുടെയും ഉത്തരവാദിത്വം ആഹ്വാനം ചെയ്തവർക്കാണെന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
എൻഐഎ പരിശോധനയുടെ പേരിൽ പോപ്പുലർ ഫ്രണ്ട് നടത്തുന്ന ഹർത്താലിൽ കേരളത്തിലൂടനീളം വലിയ അക്രമമാണ് നടക്കുന്നത്.നിർബന്ധിച്ച് കടയടപ്പിക്കലും പൊതുമുതൽ നശിപ്പിക്കലുമാണ് ഹർത്താലിന്റെ പേരിൽ നടത്തുന്നത്. പലയിടത്തും കലാപാഹ്വാനവുമായി അക്രമികൾ അഴിഞ്ഞാടി.
Comments