എൻഐഎ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിലും അറസ്റ്റിനുമെതിരെ പോപ്പുലർഫ്രണ്ട് പ്രവർത്തകർ പൂനെയിൽ പ്രതിഷേധിച്ചത് പാകിസ്താൻ അനുകൂല മുദ്രാവാക്യവുമായി. ഇതിനെതിരെ കടുത്ത വിമർശനമാണ് ഇപ്പോൾ മഹാരാഷ്‌ട്രയിൽ ഉണ്ടായിരിക്കുന്നത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് എന്നിവർ സംഭവത്തെ കടുത്ത ഭാഷയിൽ അപലപിച്ചു.
ഛത്രപതി ശിവാജിയുടെ മണ്ണിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ അനുവദിക്കില്ലെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വ്യക്തമാക്കി. ‘പാകിസ്താൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ച മഹാരാഷ്‌ട്രയിലെന്നല്ല, ഇന്ത്യയിൽ എവിടെയും പാകിസ്താന് സിന്ദാബാദ് വിളിക്കാൻ ആരെയും അനുവദിക്കില്ല. കുറ്റക്കാരെ വെറുതെ വിടുന്ന പ്രശ്‌നമില്ല. എല്ലാവർക്കുമെതിരെ ശക്തമായ നടപടിയുണ്ടാകും. ഫഡ്‌നവിസ് വ്യക്തമാക്കി.
രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവർക്ക് കടുത്ത നിയമനടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകാനും ഇരുവരും മറന്നില്ല. മഹാരാഷ്‌ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെയും ശക്തമായ ഭാഷിയൽ തന്നെ ഇതിൽ പ്രതിഷേധം രേഖപ്പെടുത്തി. ഇതാണ് ഇവരുടെ മാനസികാവസ്ഥയെങ്കിൽ മതവും എടുത്തോണ്ട് പാകിസ്താനിലേക്ക് പോകട്ടെയെന്നാണ് രാജ് താക്കറെ പ്രതികരിച്ചത്.
പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ ‘പാകിസ്താൻ സിന്ദാബാദ്’ മുദ്രാവാക്യം മുഴക്കിയതായി കാണിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ മഹാരാഷ്‌ട്ര പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൂനെ സോൺ ഡിസിപി സാഗർ പാട്ടീൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. നിയമവിരുദ്ധമായി സംഘം ചേർന്നതിന് പിഎഫ്ഐ അംഗങ്ങൾക്കെതിരെ ഇതിനകം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, മുദ്രാവാക്യങ്ങളുടെ കാര്യം പരിശോധിക്കുന്നു. തങ്ങൾക്ക് ചില വീഡിയോകൾ ലഭിച്ചു, അവ പരിശോധിച്ച് പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഡിസിപി സാഗർ പാട്ടീൽ പറഞ്ഞു.
15 സംസ്ഥാനങ്ങളിലായി എൻഐഎയുടെ നേതൃത്വത്തിൽ അടുത്തിടെ നടത്തിയ റെയ്ഡിനെതിരെയാണ് പിഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. പൂനെയിലെ ജില്ലാ കളക്ടറുടെ ഓഫീസിന് പുറത്ത് ‘പാകിസ്താൻ സിന്ദാബാദ്’ മുദ്രാവാക്യം മുഴക്കിയ നടപടി ജനങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായി. കലക്ടറുടെ ഓഫീസിന് പുറത്ത് സംഘർഷം സൃഷ്ടിച്ചതിനെ തുടർന്ന് സംഘടനയിലെ നിരവധി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Comments