ശ്രീനഗർ : പുതിയ രാഷ്‌ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. ഡെമോക്രാറ്റിക് ആസാദ് പാർട്ടി എന്നാണ് പേര് നൽകിയിരിക്കുന്നത്. പ്രത്യേക വാർത്താ സമ്മേളനത്തിലാണ് പാർട്ടിയുടെ പേര് അദ്ദേഹം പ്രഖ്യാപിച്ചത്. ഉറുദുവിലും സംസ്‌കൃതത്തിലുമായി 1500 ഓളം നിർദ്ദേശങ്ങൾ പാർട്ടിക്ക് ലഭിച്ചിരുന്നു. ഹിന്ദിയുടെയും ഉറുദുവിന്റെയും മിശ്രിതം ഹിന്ദുസ്ഥാനിയാണ്. പേര് ജനാധിപത്യപരവും സമാധാനപരവും സ്വതന്ത്രവുമാകണമെന്ന് തങ്ങൾ ആഗ്രഹിച്ചിരുന്നു എന്നും ആസാദ് പറഞ്ഞു.
പാർട്ടിയിൽ പ്രായപരിധിയില്ലെന്നും മുതിർന്നവരും യുവാക്കളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.കോൺഗ്രസ് പാർട്ടി വിട്ടതിന് ശേഷമുള്ള ആദ്യ യോഗത്തിൽ ജമ്മു കശ്മീരിന് സമ്പൂർണ്ണ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിൽ തന്റെ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ആസാദ് പ്രഖ്യാപിച്ചിരുന്നു. സ്വാതന്ത്ര്യമായിരിക്കും പുതിയ പാർട്ടിയുടെ മുഖമുദ്ര. വികസനമായിരിക്കും പാർട്ടിയുടെ മുഖ്യ അജണ്ട. യുവാക്കൾക്ക് തൊഴിൽ നൽകുന്നതിന് പ്രാമുഖ്യം നൽകുമെന്നും വ്യക്തമാക്കിയിരുന്നു.
രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു കൊണ്ടായിരുന്നു മുതിർന്ന നേതാവായ ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടത്. രാഹുലിന്റെ എല്ലാ തീരുമാനങ്ങളും തെറ്റായിരുന്നുവെന്നും അത് കോൺഗ്രസിനെ പരാജയത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടുവെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തിയിരുന്നു. അഞ്ച് പേജുകൾ ഉള്ള രാജിക്കത്താണ് ആസാദ് സോണിയ ഗാന്ധിക്ക് അയച്ചത്. കത്തിൽ കഴിഞ്ഞ ഒമ്പത് വർഷമായി പാർട്ടിയെ നയിച്ച രീതിയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഇതിന് പുറമെ സോണിയ പാർട്ടിയിലെ തല മാത്രം ആയിരുന്നു. തീരുമാനം എടുത്തിരുന്നത് രാഹുൽ ഗാന്ധിയോ അല്ലെങ്കിൽ സുരക്ഷാ ഗാർഡുകളും പിഎമാരും ആണെന്നും കത്തിൽ ആരോപിക്കുന്നു. പാർട്ടിയുമായുള്ള 50 വർഷത്തെ ബന്ധം വിച്ഛേദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2005 മുതൽ 208 വരെ ജമ്മുകശ്മീരിന്റെ മുഖ്യമന്ത്രി ആയിരുന്നു ആസാദ്. കോൺഗ്രസിൽ നിന്ന് രാജിവച്ച അദ്ദേഹം പുതിയ പാർട്ടി രൂപീകരിക്കുമെന്ന് സൂചിപ്പിച്ചതോടെ ജമ്മു കശ്മീരിലെ നിരവധി നേതാക്കൾ കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു.ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് ഉൾപ്പെടെ 64 നേതാക്കളാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്.















