തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ ആരോപണങ്ങളിൽ മറുപടിയുമായി സിപിഎം. പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ജെ.പി.നദ്ദ ഉന്നയിച്ചത്. സിപിഎം സർക്കാർ കേരളത്തെ കടക്കെണിയിലേക്ക് നയിക്കുകയാണ്. സംസ്ഥാനത്തിന്റെ കടം ഇതിനോടകം ഇരട്ടിയായി. മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അഴിമതിയിലാണെന്നും ബിജെപി അദ്ധ്യക്ഷൻ ചൂണ്ടിക്കാണിച്ചു. കേരളം തീവ്രവാദപ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതെല്ലാം വസ്തുതാവിരുദ്ധം എന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന്റെ ന്യായം.
ജെ.പി നദ്ദ നടത്തിയ പ്രസ്താവന തീർത്തും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണ്. കേരളം തീവ്രവാദപ്രവർത്തനങ്ങളുടെ കേന്ദ്രമെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ പാർട്ടി നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരിന്റെ കണക്കുകൾ മാത്രം പരിശോധിച്ചാൽ തന്നെ നദ്ദയ്‌ക്ക് തന്റെ അബദ്ധം ബോധ്യപ്പെടുമെന്നാണ് ബൃന്ദ കാരാട്ടിന്റെ വാദം. സമാധാനം, സാമുദായിക സൗഹാർദം, ജനങ്ങളുടെ ഐക്യം, സർക്കാരിന്റെ പ്രവർത്തനം തുടങ്ങിയവയിലെല്ലാം കേരളം ഒന്നാമതാണെന്ന് സിപിഎം നേതാവ് അവകാശപ്പെടുന്നു.
അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം അഴിമതിയിലാണെന്നാണ് ജെ.പി.നദ്ദ ചൂണ്ടിക്കാണിച്ചത്. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ട്. കേരളത്തിൽ നിയമവാഴ്‌ച്ചയില്ല എന്നും സംസ്ഥാനത്ത് അരാജകത്വമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല. കേരളത്തിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെടുന്നു എന്നും ജെ.പി.നദ്ദ കൂട്ടിച്ചേർത്തു.
Comments