തൃശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 50 വർഷം കഠിന തടവ് വിധിച്ച് കോടതി. തൃശൂർ കുന്നംകുളം പോർക്കളം സ്വദേശി സായൂജിനാണ് പോക്‌സോ കേസിൽ ശിക്ഷ വിധിച്ചത്. ഇത് കൂടാതെ 60,000 രൂപ പിഴയും ഒടുക്കണം. കുന്ദംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
2018 ലാണ് കേസിന് ആസ്പദമായ സംഭവം. ആരും ഇല്ലാത്ത സമയം നോക്കി പ്രതി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ വിവരം കുട്ടിയുടെ വീട്ടുകാർ ആദ്യം അറിഞ്ഞിരുന്നില്ല. എന്നാൽ പ്രതി കുട്ടിയെ വീണ്ടും ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇതോടെ പെൺകുട്ടി കൈയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. എന്നാൽ ഇത് പരാജയപ്പെട്ടതോടെ ബലാത്സംഗത്തിന് ഇരയായ കാര്യങ്ങൾ പെൺകുട്ടി വീട്ടുകാരോട് പറയുകയായിരുന്നു.
വീട്ടുകാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. വിവിധ വകുപ്പുകളിലായാണ് 50 വർഷത്തെ ശിക്ഷ. ഇത് ഒന്നിച്ചനുഭവിച്ചാൽ പത്തു കൊല്ലത്തിലേറെ പ്രതി ജയിലിൽ കഴിയണം.
Comments