ന്യൂഡൽഹി: കോൺഗ്രസ്സ് ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ പ്രതിസന്ധി തുടരുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് മത്സരിക്കുന്നുണ്ടെങ്കിലും നേതൃത്വം അദ്ദേഹത്തോട് അനുഭാവപൂർവ്വമായല്ല പെരുമാറുന്നത്. ശശി തരൂരിന്റെയും ദ്വിഗ് വിജയ് സിംഗിന്റെയും പേരുകളാണ് ഉയരുന്നത്.
രാജസ്ഥാൻ മുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റിനെ നിയമിക്കുന്നതിനെതിരെ ഗെഹ്‌ലോട്ട് വിഭാഗം എം എൽ എമാർ രാജി ഭീഷണി മുഴക്കിയിരുന്നു. അച്ചടക്കമില്ലായ്മയുടെ പേരിൽ മൂന്ന് എം എൽ എമാർക്കെതിരെ പാർട്ടി നടപടി എടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഗെഹ്ലോട്ടിന് നേരിട്ട് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടി അകറ്റി നിർത്തൽ തുടരുന്നത്.
കോൺഗ്രസ്സ് അദ്ധ്യക്ഷനാകാൻ നിരവധി പേരുകൾ ഉയർന്നു വന്നിട്ടുണ്ട്. ദ്വിഗ് വിജയ് സിംഗ്, എ കെ ആന്റണി, ശശി തരൂർ, മല്ലികാർജ്ജുന ഖാർഗെ തുടങ്ങിയ മുതിർന്ന നേതാക്കളോടൊപ്പമാണ് ഗെഹ്‌ലോട്ടിന്റെ പേരും ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ ഗെഹ്‌ലോട്ട് മത്സരത്തിൽ നിന്നും പുറത്തായിട്ടില്ലെന്നും അദ്ദേത്തിനും മത്സരിക്കാമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
Comments