തിരുവനന്തപുരം: കെഎസ്ആർടിസിയിൽ കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടന പ്രഖ്യാപിച്ച അനിശ്ചിതകാല സമരം നീട്ടിവെച്ചു. ഒക്ടോബർ ഒന്നു മുതലാണ് സംഘടന സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പണിമുടക്കുന്ന ജീവനക്കാർക്ക് സെപ്തംബറിലെ ശമ്പളം നൽകില്ലെന്നും ഹാജരാകാത്ത ജീവനക്കാർക്ക് പകരം ദിവസവേതനത്തിന് പുറത്തു നിന്ന് ആളുകളെ എടുക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഐഎൻടിയുസി നേതൃത്വത്തിലുളള തൊഴിലാളി സംഘടനയായ ടിഡിഎഫ് സമരം തുടങ്ങുന്നത് നീട്ടിവെച്ചതായി അറിയിച്ചത്.
സിംഗിൾ ഡ്യൂട്ടി ഉൾപ്പെടെയുള്ള ഡ്യൂട്ടി പരിഷ്‌കാരങ്ങളുടെ പേരിലായിരുന്നു ടിഡിഎഫ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ഇതിനായുളള പ്രചാരണവും സംഘടന ആരംഭിച്ചിരുന്നു. എന്നാൽ ചർച്ചയിൽ ഡ്യൂട്ടി പരിഷ്‌കരണം ബുദ്ധിമുട്ടാണെങ്കിൽ പുനപരിശോധിക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നതായും ആ വ്യവസ്ഥകൾ അംഗീകരിച്ചിട്ടാണ് പുറത്ത് വന്ന് ജീവനക്കാർ സമരം പ്രഖ്യാപിച്ചതെന്നും മാനേജ്‌മെന്റ് വിമർശിച്ചിരുന്നു.
വരുമാനത്തിൽ വർദ്ധന വരാൻ സാദ്ധ്യതയുളള നവരാത്രി കാലത്ത് സമരം പ്രഖ്യാപിച്ചതിനെയും മാനേജ്‌മെന്റ് വിമർശിച്ചിരുന്നു. തുടർന്നാണ് സംഘടന തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോയത്. സിംഗിൾ ഡ്യൂട്ടി വിഷയത്തിൽ ആദ്യം പിന്നോട്ടില്ല എന്ന് പറഞ്ഞ മാനേജ്‌മെൻറ് കഴിഞ്ഞ രണ്ടുതവണ നടത്തിയ ചർച്ചകളിലൂടെ തിരുവനന്തപുരം ജില്ലയിലെ 8 യൂണിറ്റുകളിൽ നടപ്പാക്കാൻ ഇരുന്ന സിംഗിൾ ഡ്യൂട്ടി പരിഷ്‌കാരം ഒരു യൂണിറ്റിലേക്ക് മാത്രമായിട്ട് ചുരുക്കിയെന്ന് ടിഡിഎഫ് പറയുന്നു. ഹൈക്കോടതിയിലെ നിയമവിദഗ്ധരുമായി നടത്തിയ കൂടിക്കാഴ്ചകളുടെ അടിസ്ഥാനത്തിൽ കൂടിയാണ് പണിമുടക്കിൽ നിന്ന് പിൻമാറുന്നതെന്നും സംഘടന വ്യക്തമാക്കി.
Comments