തിരുവനന്തപുരം: സ്‌കൂളുകൾ ഉൾപ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഞായറാഴ്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച തീരുമാനത്തെ ചോദ്യം ചെയ്ത ക്രൈസ്തവ സഭകളുടെ എതിർപ്പിന് പുല്ലുവില കൽപിച്ച് സർക്കാർ. പരിപാടിയുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം. ഗാന്ധിജയന്തി ദിനമെന്ന ന്യായത്തിലാണ് ഞായറാഴ്ച സർക്കാർ പരിപാടി സംഘടിപ്പിക്കുന്നത്. എന്നാൽ ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവൃത്തിദിനമാക്കാനുളള ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് ക്രൈസ്തവ സഭകൾ ആരോപിക്കുന്നു.
ഗാന്ധിജയന്തി ദിനത്തിൽ സ്‌കൂളുകളിൽ ആസൂത്രണം ചെയ്തിട്ടുള്ള പരിപാടികൾ വിജയിപ്പിക്കാൻ എല്ലാവരും കൈകോർക്കണമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. രാവിലെ 10 മണിക്ക് ലഹരിവിരുദ്ധ പ്രചാരണ പ്രവർത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം സ്‌കൂളുകളിൽ പ്രദർശിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം തത്സമയം വീക്ഷിക്കുന്നതിനുള്ള സംവിധാനം എല്ലാ സ്‌കൂളുകളിലും ഒരുക്കേണ്ടതാണെന്നാണ് മന്ത്രിയുടെ നിർദ്ദേശം. പരിപാടികൾ എല്ലാ വിദ്യാർത്ഥികളും വീക്ഷിക്കുന്ന രീതിയിൽ ഒരുമിച്ചുളള അസംബ്ലിയിലും സംപ്രേഷണം ചെയ്യാമെന്നും അദ്ദേഹം പറയുന്നു. എല്ലാ അധ്യാപകരും സ്‌കൂളുകളിൽ എത്തി ശുചീകരണ പരിപാടികളോടൊപ്പം ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലും പങ്കാളികളാകണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ഞായറാഴ്ച വിശ്വാസപരമായ ആരാധന നടക്കുന്ന ദിവസമാണെന്നും അതിനാൽ മറ്റൊരു ദിവസം നടത്താമെന്നുമാണ് വിവിധ ക്രൈസ്തവ സഭകളുടെ നിലപാട്. ഞായറാഴ്ച സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ലെന്ന് കത്തോലിക്കാ സഭ ഉൾപ്പെടെയുളളവർ വ്യക്തമാക്കിയിട്ടുണ്ട്.
Comments