രജൗറി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് ജമ്മു കശ്മീരിൽ വൻ സ്വീകരണം. മോദി സർക്കാർ ജമ്മു കശ്മീരിൽ ജനാധിപത്യം പുനസ്ഥാപിച്ചുവെന്ന് പൊതുയോഗത്തിൽ അമിത് ഷാ പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ, സംവരണ ചട്ടങ്ങളിൽ സമൂല മാറ്റം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മു കശ്മീരിൽ ഗുജ്ജർ, ബകർവാൾ, പഹാരി സമുദായങ്ങൾക്കും ഉടൻ സംവരണം ഏർപ്പെടുത്തും. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ, സംവരണ ചട്ടങ്ങളിൽ സമൂല മാറ്റം ഉണ്ടാകാനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്ന് അമിത് ഷാ പറഞ്ഞു. ജസ്റ്റിസ് ശർമ്മ കമ്മീഷൻ ശുപാർശകൾ ഉടൻ നടപ്പിലാക്കുമെന്നും അമിത് ഷാ പറഞ്ഞു.
ആർട്ടിക്കിൾ 370ഉം 35എയും റദ്ദാക്കിയതോടെയാണ് ആദിവാസികൾക്ക് സംവരണം നൽകാൻ സാധിക്കുന്നത്. 70 വർഷക്കാലം മൂന്ന് കുടുംബങ്ങളാണ് ജമ്മു കശ്മീർ ഭരിച്ചിരുന്നത്. ഇവർക്ക് മാത്രമായിരുന്നു ജനാധിപത്യ പ്രക്രിയകളിൽ സമ്പൂർണ്ണ മേധാവിത്വം. എന്നാൽ ഇന്ന് തദ്ദേശ തിരഞ്ഞെടുപ്പ് മുതൽ എല്ലാവർക്കും സുതാര്യമായ ജനാധിപത്യ പ്രക്രിയകളിൽ പങ്കാളികളാകാൻ സാധിക്കുന്നു. അമിത് ഷാ വ്യക്തമാക്കി.
താഴ്വരയിൽ ആദ്യമായി പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയതിന് ശേഷമാണ്. നേരത്തേ സൈനികർക്ക് നേരേ കല്ലെറിയുന്ന സംഭവങ്ങൾ ജമ്മു കശ്മീരിൽ സർവസാധാരണമായിരുന്നു. എന്നാൽ ഇന്ന് അത്തരം സംഭവങ്ങൾ പൂർണ്ണമായും അവസാനിച്ചിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കിയാൽ ജമ്മു കശ്മീരിൽ ചോരപ്പുഴയൊഴുകും എന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ഇന്നത്തെ സമ്മേളനത്തിലെ വൻ ജനപങ്കാളിത്തവും ‘മോദി- മോദി‘ വിളികളും. ഈ നവരാത്രി നാളിൽ മാതാ വൈഷ്ണോ ദേവിയുടെ ദർശനം നേടാൻ സാധിച്ചത് പുണ്യമാണ്. കശ്മീരിൽ എല്ലാവർക്കും ക്ഷേമമുണ്ടാകാൻ ദേവിയുടെ അനുഗ്രഹം തേടിയാണ് താൻ ക്ഷേത്രദർശനം നടത്തിയതെന്നും അമിത് ഷാ യോഗത്തിൽ പറഞ്ഞു.
ജമ്മു കശ്മീരിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഒക്ടോബർ 5ന് രാജ്ഭവനിൽ നടക്കുന്ന പ്രത്യേക യോഗത്തിൽ മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തും.
Comments