കാലടി: ഓറഞ്ചുകൾക്കിടയിൽ ഒളിപ്പിച്ച് 1476 കോടിയുടെ മെത്തും കൊക്കെയ്നും മുംബൈ തുറമുഖം വഴി കടത്തിയ സംഭവത്തിൽ യമ്മിറ്റോ ഇന്റർനാഷണൽ ഫുഡ്സിന്റെ കാലടിയിലെ ഓഫീസിൽ എക്സൈസ് പരിശോധന. സ്ഥാപനത്തിന്റെ ഡയറക്ടർ വിജിൻ വർഗീസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരിമരുന്ന് പിടികൂടിയ വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് നടപടി. എക്സൈസ് ഉദ്യോഗസ്ഥരാണ് ഇവിടെ പരിശോധന നടത്തുന്നത്. ശീതീകരണശാലയും ഗോഡൗണും കടയോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. അങ്കമാലിയിലെ കടമുറിയുടെ പേരിലാണ് സ്ഥാപനത്തിന് ലൈസൻസ് എടുത്തിരിക്കുന്നത്. ജീവനക്കാരന്റെ പേരിലെടുത്ത ഈ മുറി പൂട്ടിക്കിടക്കുകയാണ്. 2018ൽ ഓഫീസ് തുറന്നെങ്കിലും ഏറെക്കാലം പ്രവർത്തിച്ചില്ല. രണ്ട് ലോഡ് സവാള മാത്രമാണ് ഇവിടെ ഇതുവരെ എത്തിയിട്ടുള്ളതെന്നാണ് സമീപത്തുള്ള കടക്കാർ പറയുന്നത്.
198 കിലോ മെത്തും 9 കിലോ കൊക്കെയ്നുമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇറക്കുമതി ചെയ്ത ഓറഞ്ചുകൾ എന്നാണ് രേഖകളിൽ കാണിച്ചത്. വിജിൻ ഉടമയായ കമ്പനിയുടെ പേരിലാണ് ലഹരി എത്തിയത്. പഴം ഇറക്കുമതിയുടെ മറവിലാണ് രാജ്യത്തേക്ക് വൻ തോതിൽ ലഹരി മരുന്ന് ഇറക്കുമതി ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മോർ ഫ്രഷ് എക്സ്പോർട്സ് ഉടമ തച്ചാപറമ്പൻ മൻസൂറിനായി അന്വേഷണം ആരംഭിച്ചു. വിജിന്റെ കൂട്ടാളിയാണ് ഇയാൾ. ലഹരിക്കടത്തിൽ 70 ശതമാനം ലാഭം വിജിനും 30 ശതമാനം മൻസൂറിനുമെന്ന തരത്തിലാണ് ഡീൽ ഉറപ്പിച്ചിരുന്നതെന്ന് ഡിആർഐ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയിൽ നിന്ന് മുംബൈ തുറമുഖം വഴി കപ്പലിലാണ് ലഹരി കടത്തിയത്. രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണ് ഇതെന്ന് ഡിആർഐ വ്യക്തമാക്കി. നേരത്തെ മാസ്ക് ഇറക്കുമതിയും സ്ഥാപനം നടത്തിയിരുന്നു. ഇതിന്റെ മറവിലും ലഹരിക്കടത്ത് നടന്നോയെന്ന് പരിശോധിക്കുകയാണ്. വിജിന്റെ സഹോദരൻ ജിബിൻ വർഗീസുമായി ചേർന്നാണ് മോർ ഫ്രഷ് എന്ന കമ്പനി മൻസൂർ ആരംഭിച്ചത്.
Comments