കൊല്ലം: കരുനാഗപ്പള്ളിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ആയുധ പരിശീലനം ലഭിച്ചിരുന്നതായി എൻഐഎ. രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നും തിരഞ്ഞെടുത്തവർക്കാണ് ഇവിടെ പരിശീലനം നൽകിയിരുന്നത്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചത്.
സ്ഫോടനം നടത്തുന്നതിനുൾപ്പെടെയുള്ള പരിശീലനമാണ് കരുനാഗപ്പള്ളിയിലെ കേന്ദ്രത്തിൽ നൽകിയിരുന്നത്. പരിശീലന ക്യാമ്പിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തിരുന്നു. ഇവരെ കണ്ടെത്താൻ എൻഐഎ അന്വേഷണം ആരംഭിച്ചു.
ആറ് മാസം മുൻപ് കരുനാഗപ്പള്ളി പോലീസ് പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസിൽ പരിശോധന നടത്തിയിരുന്നു. ഇവിടെ ആയുധ പരിശീലനം നടക്കുന്നുണ്ടെന്ന കേന്ദ്ര ഇന്റലിജൻസിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആയുധ പരിശീലനം നടത്തുന്നതിന്റെ തെളിവുകൾ പോലീസിന് ഇവിടെ നിന്നും ലഭിച്ചിരുന്നു. എന്നാൽ പിന്നീട് കൂടുതൽ പരിശോധനയൊന്നും നടത്തിയില്ല. സിപിഎം നേതാക്കളുടെ ഇടപെടലാണ് അന്വേഷണം ഉപേക്ഷിക്കാൻ കാരണമെന്ന് പോലീസ് പറയുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലനത്തിന്റെ നിർണായക കേന്ദ്രങ്ങൾ കേരളത്തിലാണെന്ന് നേരത്തെ എൻഐഎ കണ്ടെത്തിയിരുന്നു.
Comments