ഇസ്ലാമാബാദ്: കൊടും ഭീകരൻ സാജിദ് മിറിനെ സംരക്ഷിക്കുന്നത് തുടർന്ന് പാകിസ്താൻ. ല്ഷകർ ഇ ത്വയ്ബയുടെ നേതാവായ സാജിദ് മിറിൻ, പാകിസ്താന്റെ പിന്തുണയിലും സംരക്ഷണത്തിലുമാണ് ജീവിക്കുന്നതും ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ തുടരുന്ന പാകിസ്താൻ ഭീകരന് സംരക്ഷണം നൽകുന്നുണ്ടെന്ന് തെളിഞ്ഞാൽ ലോകരാഷ്‌ട്രങ്ങളുമായുള്ള നയതന്ത്ര ബന്ധത്തിൽ കൂടുതൽ വിള്ളലുകൾ വീഴുകയും സാമ്പത്തിക സഹായം നിലയ്‌ക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ ഭീകരന് എതിരായി തങ്ങൾ നടപടികൾ തുടരുന്നുണ്ടെന്നും, ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മറ്റ് രാജ്യങ്ങൾക്ക് മുമ്പിൽ തെളിയിക്കാനുള്ള പെടാപ്പാടിലാണ് പാകിസ്താൻ.
സാമ്പത്തിക മാന്ദ്യം കനത്ത പ്രതിസന്ധി തീർക്കുന്ന പാകിസ്താന് വിദേശരാഷ്‌ട്രങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായവും പിന്തുണയും കൂടിയേ തീരൂ.ഇത്രയും കാലം വരെ സാജിദ് മിർ മരിച്ചെന്നായിരുന്നു പാകിസ്താന്റെ വാദം. എന്നാൽ ഇയാൾ ജീവിച്ചിരിപ്പുണ്ടെന്നും ഭീകരപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നുണ്ടെന്നും അന്താരാഷ്‌ട്ര ഏജൻസികൾ കണ്ടത്തി.
തുടർന്ന് ആഴ്ചകൾക്ക് മുൻപ് ഇയാളെ 15 വർഷത്തേക്ക് തടവിന് ശിക്ഷിച്ചു. ഇതിലൂടെ ലോകരാഷ്‌ട്രങ്ങളുടെ കണ്ണിൽ പൊടിയിട്ട് ഗ്രേലിസ്റ്റിൽ നിന്നൊഴിവാവാനുള്ള തന്ത്രപ്പാടിലാണ് രാജ്യം. ഭീകരർക്കു സാമ്പത്തിക സഹായം നൽകിയതിന്റെ പേരിൽ രാജ്യാന്തര സാമ്പത്തിക നിരീക്ഷകരായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് പാകിസ്താന് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഈ വിലക്ക് നീക്കാനായി ഭീകരർക്കെതിരെ ശക്തമായ നടപടി വേണമെന്ന എഫ്എടിഎഫിന്റെ നിബന്ധന പാലിക്കാനായിരുന്നു ഭീകരനെ പെട്ടെന്ന് ശിക്ഷിച്ചത്. അത് വരെ മരിച്ചെന്ന് പറഞ്ഞിരുന്ന ഭീകരൻ,ലോകരാഷ്‌ട്രങ്ങൾ നടപടി തുടങ്ങിയപ്പോൾ എങ്ങനെ പ്രത്യക്ഷപ്പെട്ടുവെന്നും പാകിസ്താൻ ഭീകരനെ എങ്ങനെ പിടികൂടി ശിക്ഷിച്ചെന്നും ഇന്നും അറിയാ കഥകളാണ്. ഇതും പാകിസ്താന്റെ ഇരട്ടത്താപ്പ് തെളിയിക്കുന്നു.
നേരത്തെ സാജിദ് മിറിനെ ആഗോള ഭീകരനാക്കി പ്രഖ്യാപിക്കുന്നതിനുള്ള ഇന്ത്യയുടെ നീക്കങ്ങൾ ചൈന തടഞ്ഞിരുന്നു. ജൂണിനു ശേഷം ഇതു മൂന്നാം തവണയാണു പാക് ഭീകരരെ വിലക്കുപട്ടികയിലാക്കാനുളള ഇന്ത്യയുടെയും യുഎസിന്റെയും ശ്രമങ്ങൾ ചൈന തടയുന്നത്.2008 മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികളിലൊരാളാണ് സാജിദ് മിർ.
Comments