മുംബൈ: മഹാവികാസ് അഘാഡി സർക്കാരിനെ വീഴ്‌ത്തി മഹാരാഷ്‌ട്രയിൽ അധികാരത്തിലെത്തിയ ശിവസേന-ബിജെപി സഖ്യ സർക്കാർ 100 ദിവസം തികയ്‌ക്കുകയാണ്. ജൂൺ 30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഏകനാഥ് ഷിൻഡെ സർക്കാർ ഒക്ടോബർ 7-നാണ് നൂറുദിവസം തികയ്‌ക്കുന്നത്. ഇതിന്റെ ഭാഗമായി സർക്കാരിന്റെ നേട്ടങ്ങൾ വെള്ളിയാഴ്ച പൊതുജനങ്ങൾക്ക് മുന്നിൽ അധികൃതർ അവതരിപ്പിക്കും.
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റയുടൻ തന്നെ സർക്കാർ പെട്രോൾ, ഡീസൽ വിലയിൽ 5 രൂപയും 3 രൂപയും യഥാക്രമം കുറച്ചിരുന്നു. ഇത് 6,000 കോടിയുടെ സാമ്പത്തിക ബാധ്യതയാണ് സർക്കാരിന് ഉണ്ടാക്കിയത്. ശേഷം ജൂലൈയിൽ 13.87 ലക്ഷം കർഷകർക്ക് (സ്ഥിരമായി വായ്പയടക്കുന്ന ) 50,000 രൂപ വരെ ഇൻസെന്റീവ് പ്രഖ്യാപിച്ചു.
സത്യപ്രതിജ്ഞ ചെയ്ത 18 കാബിനറ്റ് മന്ത്രിമാർ ആദ്യ യോഗം ചേർന്നപ്പോഴും നിർണായക പ്രഖ്യാപനുമുണ്ടായി. പ്രളയം ബാധിച്ച കർഷകർക്ക് എൻഡിആർഎഫ് വാഗ്ദാനം ചെയ്യുന്നതിന്റെ ഇരട്ടി നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ധാരാവി പുനർവികസന പദ്ധതിക്കായി വേണ്ട നടപടികൾ സ്വീകരിച്ചു.
മഴക്കെടുതിയിൽ കൃഷിനാശം നേരിട്ടതിന് നഷ്ടപരിഹാരം ലഭിക്കാതെ പോയ കർഷകർക്ക് (ചില മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാത്ത കർഷകർ) 755 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ഇതിലേക്ക് അഞ്ച് ലക്ഷം കർഷകരെയാണ് ഉൾപ്പെടുത്തിയത്. മഴ മൂലമുണ്ടായ നഷ്ടത്തിന് 30 ലക്ഷം കർഷകർക്ക് മാനദണ്ഡമനുസരിച്ച് വിതരണം ചെയ്ത 3,954 കോടി രൂപയ്‌ക്ക് പുറമേയാണിത്.
അധികാരത്തിലെത്തിയ ശേഷം മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി അതിവേഗം ആരംഭിച്ചു. ഔറംഗബാദ്, ഒസ്മാനാബാദ് നഗരങ്ങളുടെ പേര് ഛത്രപതി സംഭാജിനഗർ, ധാരാശിവ് എന്നിങ്ങനെ പുനർനാമകരണം ചെയ്യാനും തീരുമാനമായി.
കുറഞ്ഞ പലിശ നിരക്കിൽ ഭവനവായ്പ എടുക്കാൻ പോലീസുകാർക്ക് അനുമതി നൽകാനുള്ള നിർദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഈ പദ്ധതി 2017ൽ ആരംഭിച്ചിരുന്നെങ്കിലും 2019ൽ നിർത്തലാക്കിയിരുന്നു. മഹാവികാസ് അഘാഡി സർക്കാരാണ് ഇത് നിർത്തിയത്. നോഡൽ ഏജൻസിയായി സംസ്ഥാന പോലീസ് ഹൗസിംഗ് ആൻഡ് വെൽഫെയർ കോർപ്പറേഷൻ പ്രവർത്തിക്കുന്ന ഈ പദ്ധതി പുരനരാരംഭിക്കാൻ ജൂണിൽ അധികാരമേറ്റ ഷിൻഡെ സർക്കാർ തീരുമാനിക്കുകയായിരുന്നു. കൂടാതെ അടിയന്തിരാവസ്ഥ കാലത്ത് തടവിലാക്കപ്പെട്ട രാഷ്‌ട്രീയ പ്രവർത്തകർക്കുള്ള പെൻഷൻ പദ്ധതിയും സർക്കാർ പുനഃസ്ഥാപിച്ചു.
മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും സ്വച്ച് മഹാരാഷ്‌ട്ര 2.0 ലോഞ്ച് ചെയ്തു. സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ നഗര നവീകരണ പദ്ധതി പ്രകാരം 90 ദിവസത്തിനുള്ളിൽ മുംബൈ ഒരു വലിയ മാറ്റത്തിന് വിധേയമാകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
Comments