തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം മൃതദേഹം എന്തുകൊണ്ട് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയില്ല എന്ന ചോദ്യത്തിന് വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. മരണശേഷം ദീർഘമായ യാത്ര ഒഴിവാക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു. ദീർഘ നാളത്തെ രോഗാവസ്ഥ സഖാവിന്റെ ശരീരത്തെ ഏറെ ബാധിച്ചിരുന്നു എന്നും സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പറയുന്നുണ്ട്.
” ദീർഘ നാളത്തെ രോഗാവസ്ഥ സഖാവിന്റെ ശരീരത്തെ ഏറെ ബാധിച്ചിരുന്നു. മരണശേഷവും ദീർഘമായ ഒരു യാത്ര അതുകൊണ്ട് തന്നെ ഒഴിവാക്കണമെന്ന നിർദ്ദേശമാണ് ഡോക്ടർമാരിൽ നിന്നും ഉണ്ടായത്. അതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈയിൽ നിന്ന് തലശ്ശേരിയിലേക്കും, പിന്നീട് കണ്ണൂരിലേക്കും കൊണ്ടുപോകാൻ തീരുമാനമെടുത്തത്.”
വർഷങ്ങളായി തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. എന്നാൽ അദ്ദേഹത്തിന്റെ മൃതദേഹം തലസ്ഥാനത്ത് എത്തിക്കാത്തതിൽ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. ഈ സാഹചര്യത്തിലാണ് പാർട്ടി നേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയത്.
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിലൂടെ വലിയ നഷ്ടമാണ് പാർട്ടിക്കുണ്ടായിട്ടുള്ളത്. ഇത്തരത്തിൽ വിവിധ ഘട്ടങ്ങളിലുണ്ടായ നഷ്ടങ്ങളെ കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി മറികടന്നത്. അത്തരത്തിലുള്ള കൂട്ടായ ഇടപെടൽ തുടർന്നും ഉണ്ടാകുമെന്ന് എല്ലാവർക്കും ഉറപ്പ് നൽകുന്നുവെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചു.
Comments