മുംബൈ: എൻസിപി അദ്ധ്യക്ഷൻ ശരദ്പവാറിന് മറുപടിയുമായി സംവിധായകൻ വിവേക് അഗ്നിഹോത്രി. പവാർ അധികാരത്തിലിരുന്ന സമയത്ത് രാജാവിനെപ്പോലെ നികുതി പിരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.അതിന് പകരം ഇഷ്ടക്കാരായ താരങ്ങൾക്ക് സ്വന്തമായി ‘രാജ്യങ്ങൾ’ സൃഷ്ടിക്കുന്നതിനുള്ള അവസരങ്ങളും നൽകിയെന്നായിരുന്നു വിവേക് അഗ്നിഹോത്രിയുടെ പരാമർശം. കാര്യമായ സംഭാവന നൽകിയിട്ടും ന്യൂനപക്ഷങ്ങൾക്ക് അർഹമായ വിഹിതം ലഭിക്കുന്നില്ലെന്ന എൻസിപി അദ്ധ്യക്ഷന്റെ വാദത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഞാൻ മുംബൈയിൽ വരുമ്പോൾ എസ്പി ജി ആയിരുന്നു രാജാവ്. ഏതൊരു രാജാവിനെയും പോലെ അദ്ദേഹത്തിന്റെ പാർട്ടിയും നികുതി പിരിച്ചെടുത്തു നിരവധി ബോളിവുഡ് താരങ്ങൾ ഉദാരമായി സംഭാവന നൽകി. പകരമായി അവർക്ക് സ്വന്തം രാജ്യങ്ങൾ സൃഷ്ടിക്കാൻ അനുമതി ലഭിച്ചു. ആ ആളുകൾ ആരാണെന്ന് ഞാൻ എപ്പോഴും ചിന്തിച്ചിരുന്നുവെന്നായിരുന്നു വിവേക് അഗ്‌നിഹോത്രിയുടെ ട്വീറ്റ്.
കഴിഞ്ഞ ദിവസം വിദർഭ മുസ്ലീം ഇന്റലക്ച്വൽ ഫോറം നാഗ്പൂരിൽ സംഘടിപ്പിച്ച സെമിനാറിൽ ബോളിവുഡിന് ഏറ്റവും വലിയ സംഭാവന നൽകിയത് മുസ്ലീം സമുദായത്തിൽ നിന്നാണെന്നും ആർക്കും അത് അവഗണിക്കാനാവില്ലെന്നും പറഞ്ഞു ശരദ് പവാർ വാദിച്ചിരുന്നു. ബോളിവുഡിനെ ഉന്നതിയിലെത്തിക്കാൻ ഏറ്റവും കൂടുതൽ സംഭാവന ചെയ്തത് മുസ്ലീം ന്യൂനപക്ഷങ്ങളാണ്. ഇന്ന് എല്ലാ മേഖലകളിലും അത് കലയായാലും എഴുത്തായാലും കവിതയായാലും ഏറ്റവും ഉയർന്ന സംഭാവന ന്യൂനപക്ഷങ്ങളിൽ നിന്നാണെന്നും അത് ഉറുദു ഭാഷയിലാണെന്നും പവാർ പറഞ്ഞു.ഇതിന് പിന്നാലെയാണ് വിവകേ അഗ്നിഹോത്രി കുറിയ്‌ക്കു കൊള്ളുന്ന മറുപടിയുമായി രംഗത്തെത്തിയത്.
ഇതിന് മുൻപ് ബോളിവുഡിൽ ‘രാജാക്കന്മാരും ബാദ്ഷാമാരും സുൽത്താന്മാരും ഉള്ളിടത്തോളം കാലം അത് മുങ്ങിത്താഴും’ എന്ന് സംവിധായകൻ വിമർശിച്ചിരുന്നു. ആളുകളുടെ കഥകൾ ഉപയോഗിച്ച് ഇത് ജനങ്ങളുടെ വ്യവസായമാക്കൂ, അത് ആഗോള ചലച്ചിത്ര വ്യവസായത്തെ നയിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Comments