ന്യൂഡൽഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മുഴുവൻ ലോക്സഭാ സീറ്റുകളും പിടിച്ചെടുക്കാൻ ബിജെപി. കഴിഞ്ഞ തവണ സീറ്റുകൾ നഷടമായ ലോക്സഭാ മണ്ഡലത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രചാരണം നടത്താനാണ് ബിജെപിയുടെ തീരുമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 144 ലോക്സഭാ സീറ്റുകൾ ആണ് ബിജെപിയ്ക്ക് നഷ്ടമായത്.
ലോക്സഭാ പ്രവാസ് യോജനയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് മണ്ഡലങ്ങളിൽ ബിജെപി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുക. ഇവിടങ്ങളിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ 40 തിരഞ്ഞെടുപ്പ് റാലികൾ സംഘടിപ്പിക്കും. ഇതിനായി ക്ലസ്റ്ററുകൾ രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ ബിജെപി ആരംഭിച്ചു.
പ്രധാന നേതാക്കൾക്ക് ആയിരിക്കും ഓരോ ക്ലസ്റ്ററുകളിലെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്രമന്ത്രിമാർ എന്നിവരും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമാകും.
ഓരോ ക്ലസ്റ്ററുകളുടെയും ചുമതല ഓരോ കേന്ദ്രമന്ത്രിമാർക്ക് നൽകാനാണ് തീരുമാനം എന്നാണ് റിപ്പോർട്ട്. കസ്റ്ററിന്റെ ചുമതലയുള്ള നേതാക്കൾ അതാത് ക്ലസ്റ്ററിലെ ജനങ്ങളിലേക്ക് കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തണം. ഇതിന് പുറമേ അടിക്കടി യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തണം.
Comments