ബിജെപിയെയും ഹിന്ദുത്വ രാഷ്‌ട്രീയത്തെയും എക്കാലവും എതിർത്ത നേതാവായിരുന്നു മുലായം സിംഗ് യാദവ്. ഗുസ്തിക്കാരനായിരുന്ന മുലായം രാഷ്‌ട്രീയത്തിലും ഫയൽവാന്റെ മെയ്യ്‌വഴക്കത്തോടെയാണ് ചുവട് വച്ചിരുന്നത്. അയോദ്ധ്യ പ്രക്ഷോഭ കാലത്തിന്റ തുടക്കത്തിൽ യുപിയിൽ ഭരണം കൈയ്യാളിയിരുന്നത് മുലായം ആയിരുന്നു.
രാമജന്മഭൂമി പ്രക്ഷോഭം തുടക്കത്തിലെ മർക്കട മുഷ്ടി ഉപയോഗിച്ച് അടിച്ചമർത്താമെന്നായിരുന്നു അദ്ദേഹം കരുതിയത്. എന്നാൽ ഹിന്ദുത്വ സംഘടനകൾ സമരം ശക്തമാക്കിയതോടെ യുപിയിലെ അതികായനും അടിതെറ്റാൻ തുടങ്ങി. രാഷ്‌ട്രീയത്തിൽ എക്കാലവും പ്രായോഗികതയിൽ ഊന്നിയ തന്ത്രങ്ങളാണ് മുലായംജി ആവിഷ്‌കരിച്ചിരുന്നത്. 1993ൽ മായാവതിയെയുെ കാൻഷിറാമനിനെയും കൂട്ടുപിടിച്ച് യുപിയിൽ അധികാരത്തിലെത്തിയ മുലായം പ്രായോഗിക രാഷ്‌ട്രീയത്തിന്റെ മറ്റൊരു സാധ്യത പരീക്ഷിച്ചു.
പിന്നീട് ഇരു കക്ഷികളും അടുക്കാനാവാത്ത വിധത്തിൽ തല്ലിപിരിയുകയും ഭരണം നഷ്ടമാകുന്ന കാഴ്‌ച്ചയും യുപി രാഷ്ടീയം സാക്ഷിയായി. 1996ൽ കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാരിന്റെ തകർച്ചയെ തുടർന്ന ദേശീയ മുന്നണിയെ അധികാരത്തിൽ കൊണ്ടുവരുന്നതിൽ മുലായം നിർണ്ണായക പങ്ക് വഹിച്ചു. ആ സർക്കാരിൽ പ്രതിരോധമന്ത്രിയാകാനും സമാജ്വാദിയുടെ നേതാജിക്ക് കഴിഞ്ഞു.
മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ യുപിഎ സഖ്യം 2004ൽ അധികാരത്തിൽ എത്തിയപ്പോൾ മുലായം ദേശീയ രാഷ്‌ട്രീയത്തിൽ വലിയ പങ്ക് വഹിക്കുമെന്ന് കരുതി. യുപിയിൽ സമാജ്വാദി പാർട്ടിക്ക് 40 സീറ്റുകൾ ഉണ്ടായിരുന്നു. എന്നാൽ വിലപേശൽ അനുവദിക്കാതെ സോണിയഗാന്ധി മുലായത്തെ മുന്നണിക്ക് പുറത്ത് നിർത്തി. ഒടുവിൽ ഇടതുപക്ഷം സർക്കാരിന് പിന്തുണ പിൻവലിച്ചപ്പോൾ രക്ഷകനായി മുലായം എത്തുകയും മൻമോഹൻ സിങ്ങിനെ അധികാരത്തിൽ നിലനിർത്തുകയും ചെയ്തു.
2012ൽ യുപിയിൽ വ്യക്തമായ ഭൂരിപക്ഷം സമാജ്വാദി പാർട്ടിക്ക് ലഭിച്ചപ്പോൾ ഏവരെയും അത്ഭുതപ്പെടുത്തി സ്വന്തം മകൻ അഖിലേഷിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിച്ച് പുത്രവാത്സല്യം പ്രകടിപ്പിച്ചു. മുലായം ഉത്തർപ്രദേശിനെ ‘പുത്തർപ്രദേശ്’ ആക്കിയെന്നാണ് അക്കാലത്ത് ദേശീയ മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചത്. എന്നാൽ അഖിലേഷിനെ ഭരണം ഏൽപ്പിക്കാനുളള തീരുമാനം തെറ്റായിരുന്നുവെന്ന് കാലം തെളിയിച്ചു. ഭരണപരിചയമോ
രാഷ്‌ട്രീയ തന്ത്രങ്ങളോ ഇല്ലാതെ അധികാരത്തിൽ വന്ന അഖിലേഷ് യുപി പോലുളള വലിയ സംസ്ഥാനം ഭരിക്കാനുളള ശേഷിയില്ലെന്ന് തെളിയിച്ചു.
അഖിലേഷിന്റെ ഭരണത്തിലെ മികവില്ലായ്മ ഉത്തർപ്രദേശിനെ അരാജകത്വത്തിലേക്ക് തളളിവിട്ടു. ക്രിമിനലുകൾ സംസ്ഥാനത്തിന്റെ ഭരണം ഏറ്റെടുത്തു. സ്തീകൾക്ക് നേരെ നിരവധി ആക്രമണങ്ങൾ അക്കാലത്ത് അരങ്ങേറി. ഒടുവിൽ മുലായത്തിന് തന്നെ മകന്റെ ഭരണത്തെ തളളിപ്പറയേണ്ടി വന്നു. എന്നാൽ അപ്പോഴേക്കും ഭരണത്തിന്റെ സ്വാധീനത്തിൽ പാർട്ടിയുടെ നിയന്ത്രണവും അഖിലേഷ് കൈവശപ്പെടുത്തി. പിന്നീട് രാഷ്ടീയത്തിൽ നിരവധി പയറ്റുൾ നടത്തിയ മുലായത്തിന് ദേശീയ രാഷ്ടീയത്തിലും പാർട്ടിയിലും വലിയ റോൾ ഇല്ലാതായി.
2014ൽ ഇന്ത്യയാകെ മോദി തരംഗം ആഞ്ഞടിച്ചപ്പോൾ അതിന്റെ ആഘാതം ഏറ്റവും ഏറ്റുവാങ്ങിയത് സമാജ്വാദി പാർട്ടിയായിരുന്നു. അമിത് ഷായുടെ ചാണക്യതന്ത്രത്തിൽ യുപിയിൽ ബിജെപി 80ൽ 73 സീറ്റ് നേടി. അതോടെ ദേശീയ രാഷ്‌ട്രീയത്തിൽ മുലായം തീർത്തും അപ്രസക്തനായി. 2017 നിയമസഭാ തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപി അധികാരം പിടിച്ചതോടെ മുലായത്തിന്റെ പ്രതാപം തിരിച്ചുവരാനാവാത്ത വിധം ഗംഗാസമതലങ്ങളിൽ അസ്തമിച്ചു.
ഹിന്ദുത്വ രാഷ്ടീയത്തിനെതിരെ എക്കാലവും നില കൊണ്ട മുലായം അവസാന കാലങ്ങളിൽ മാനസാന്തരം വന്ന പോലെയാണ് പെരുമാറിയിരുന്നത്. മോദിയുടെയും യോഗിയുടെയും ഭരണത്തെ പൊതുവേദികളിൽ വിർശനം ഉന്നയിക്കാൻ തയ്യാറില്ല എന്ന് മാത്രമല്ല ചില സമയങ്ങളിൽ അനുകൂലമായും പ്രതികരിച്ചു. തന്റെ മരുമകൾ അപർണാ യാദവ് ബിജെപിയിൽ ചേർന്നപ്പോൾ ആശീർവദിക്കാനും വന്ദ്യവയോധികനായ രാഷ്‌ട്രീയക്കാരൻ മടിച്ചില്ല.
2019 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ ലോക്സഭയിൽ നടത്തിയ മുലായത്തിന്റെ പ്രസംഗം പ്രതിപക്ഷത്തെ മാത്രമല്ല ഭരണപക്ഷ ബെഞ്ചുകളെയും അത്ഭുതപ്പെടുത്തി. പ്രസംഗത്തിനിടെ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് മുലായം സിംഗ് യാദവ് ആഗ്രഹം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നല്ല പ്രവൃത്തിയാണ് ചെയ്തതെന്നും അദ്ദേഹത്തിനെതിരെ ചെറുവിരലനക്കാൻ ആർക്കും കഴിയില്ലെന്നും എസ്പി നേതാവ് അവകാശപ്പെട്ടു. അദ്ദേഹം ഈ പരാമർശം നടത്തുമ്പോൾ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, യാദവിന്റെ അരികിലുണ്ടായിരുന്നു. മുലായത്തിന്റെ വാക്കുകൾ നരേന്ദ്ര മോദി കൂപ്പുകൈകളോടെയാണ് ഏറ്റുവാങ്ങിയത്.
‘പാർലമെന്റ് നന്നായി കൈകാര്യം ചെയ്യുകയും എല്ലാവരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്തതിനാൽ പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാൻ അദ്ദേഹം എല്ലാ ശ്രമങ്ങളും നടത്തി. അത് ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആർക്കും അദ്ദേഹത്തിനെതിരെ ചെറുവിരലനക്കാൻ കഴിയില്ല. ഞാൻ കാണുമ്പോഴെല്ലാം അദ്ദേഹം എന്റെ ജോലി നന്നായി ചെയ്തുവെന്ന് അനുഭവപ്പെട്ടിട്ടുണ്ടെന്നും മുലായം സിംഗ് പറഞ്ഞു
‘മോദിയുടെ പ്രവർത്തനത്തെ ഞാൻ ശരിക്കും അഭിനന്ദിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പാർലമെന്റിനൊപ്പം അദ്ദേഹവും എല്ലാ എംപിമാരും വീണ്ടും വിജയിക്കണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇതാണ് എന്റെ ആഗ്രഹം. താങ്കൾ ഒരിക്കൽ കൂടി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. ഇതായിരുന്നു മുലായത്തിന്റെ അന്നത്തെ പ്രസംഗം.
രാജ്യം പൊതുതിരഞ്ഞെുപ്പിന് തയ്യാറായി കൊണ്ടിരിക്കുന്ന അവസരത്തിലായിരുന്നു എല്ലാവരെയും ഞെട്ടിച്ചു കൊണ്ടുളള പ്രസംഗം നടത്തിയത്. മുലായത്തിന്റെ ആഗ്രഹം പോലെ തന്നെ മോദി വീണ്ടും പ്രധാനമന്ത്രിയായി. 2014ൽ നേടിയ സീറ്റിനേക്കാളും അധികം നേടി കൊണ്ട് 2019ൽ വീണ്ടും പ്രധാനമന്ത്രിയായി. മുലായത്തിന്റെ വേർപ്പാടോടെ ഹിന്ദി ഹൃദയഭൂമിയിൽ വേരോട്ടമുണ്ടായിരുന്ന സമാജ് വാദി പാർട്ടിയുടെ അസ്തിത്വം കൂടിയാണ് ഇല്ലാതാകുന്നത്.
Comments