ഗാന്ധിനഗർ: യുപി മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായിരുന്ന മുലായം സിംഗ് യാദവിന്റെ മരണത്തിന് പിന്നാലെ അദ്ദേഹവുമായുള്ള ഓർമ്മകൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിൽ നടന്ന പൊതുറാലിക്കിടെയാണ് മുലായത്തെക്കുറിച്ച് പ്രധാനമന്ത്രി വാചാലനായത്.
വിയോഗത്തിൽ ദുഃഖം പ്രകടിപ്പിച്ച പ്രധാനമന്ത്രി മുലായം സിംഗ് യാദവുമായി തനിക്കുണ്ടായിരുന്നത് വളരെ അടുത്ത ബന്ധമായിരുന്നുവെന്ന് പറഞ്ഞു. മുലായത്തിന്റെ അനുഗ്രഹവും ഉപദേശങ്ങളും വർഷങ്ങളോളം ഒപ്പമുണ്ടായിരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി.
മൂലായം ജിയുടെ നഷ്ടം രാജ്യത്തിന് നികത്താനാകാത്തതാണ്. അദ്ദേഹവുമായി പ്രത്യേക ബന്ധമായിരുന്നു തനിക്കുണ്ടായിരുന്നത്. 2014ൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി തന്നെ നിശ്ചയിച്ചപ്പോൾ എല്ലാ പ്രതിപക്ഷ നേതാക്കളുമായും താൻ സംസാരിച്ചിരുന്നു. അദ്ദേഹം ഉപദേശങ്ങൾ നൽകി അനുഗ്രഹിക്കുകയും ഇന്ന് വരെയും ആ അനുഗ്രഹം തന്നോടൊപ്പം നിലനിൽക്കുകയും ചെയ്തു. അദ്ദേഹം പാർലമെന്റിൽ വെച്ച് പറഞ്ഞതും താൻ ഓർക്കുന്നു. എല്ലാവരെയും ചേർത്ത് പിടിക്കുന്ന മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നായിരുന്നു അന്ന് പാർലമെന്റിൽ അദ്ദേഹം പറഞ്ഞത്. ഇങ്ങനെ പറയണമെങ്കിൽ എത്രമാത്രം വിശാലതയുള്ള മനസായിരിക്കും അദ്ദേഹത്തിനുണ്ടായിരുന്നതെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. മുലായത്തിന്റെ നിര്യാണ വാർത്ത പുറത്തുവന്നയുടൻ തന്നെ പ്രധാനമന്ത്രി തന്റെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
മുലായം സിംഗ് യാദവ് ജി ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു. എളിമയുള്ള നേതാവെന്ന നിലയിൽ അദ്ദേഹം ഏറെ പ്രശംസിക്കപ്പെട്ടു. ദേശീയ രാഷ്‌ട്രീയത്തിലും യുപിയുടെ രാഷ്‌ട്രീയത്തിലും ബഹുമാന്യനായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് ജനാധിപത്യത്തിനായി പോരാടിയ പ്രധാന സൈനികനായിരുന്നു അദ്ദേഹം. പ്രതിരോധ മന്ത്രിയെന്ന നിലയിൽ ശക്തമായ ഇന്ത്യയ്‌ക്കായി പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ പാർലമെന്ററി ഇടപെടലുകൾ ഉൾക്കാഴ്ചയുള്ളതും ദേശീയ താൽപ്പര്യം ജനിപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്നതുമായിരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു.
സമാജ്‌വാദി പാർട്ടി സ്ഥാപകനും മൂന്ന് തവണ യുപി മുഖ്യമന്ത്രിയുമായിരുന്ന മുലായം സിംഗ് യാദവ് തിങ്കളാഴ്ച രാവിലെയാണ് ഗുരുഗ്രാമിലെ വേദാന്ത ആശുപത്രിയിൽ വെച്ച് മരിച്ചത്. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് 82-ാം വയസിലായിരുന്നു അന്ത്യം.
Comments