ന്യൂഡൽഹി: പുതിയ കോൺഗ്രസ് അദ്ധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് ഒരിക്കലും ഗാന്ധി കുടുംബത്തിന്റെ ‘ശബ്ദ’ത്തെ ഇല്ലാതാക്കുകയില്ലെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം. ഗാന്ധി കുടുംബത്തിൽ നിന്നല്ലാത്ത വ്യക്തി ദശാബ്ദങ്ങൾക്ക് ശേഷം അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കോൺഗ്രസ് അദ്ധ്യക്ഷൻ നിലവിൽ വന്നാലും ഗാന്ധി കുടുംബത്തിന്റെ പക്കലാകും റിമോട്ട് കൺട്രോൾ എന്ന വാദങ്ങളെയും ചിദംബരം എതിർത്തു. പുതിയ അദ്ധ്യക്ഷൻ ആരായാലും കോൺഗ്രസിന്റെ പ്രവർത്തക സമിതിക്കും പാർലമെന്ററി ബോർഡിനും പാർട്ടി ഫോറത്തിനും ചെവിക്കൊള്ളുന്നയാളാകണം. ഗാന്ധി കുടുംബത്തിന്റെ ശബ്ദവും പാർട്ടിക്ക് മേലുള്ള നിയന്ത്രണവും പുതിയ അദ്ധ്യക്ഷൻ വരുന്നതോടെ ഇല്ലാതാകുമെന്ന് കരുതുന്നില്ല. പുതിയ കോൺഗ്രസ് അദ്ധ്യക്ഷന്റെ ആദ്യ ജോലി സംഘടനയെ ശരിയാക്കുക, തിരഞ്ഞെടുപ്പ് നടത്തുക, മികച്ച ഗ്രൂപ്പുകളെ സൃഷ്ടിക്കുക എന്നിവയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനകത്ത് നടക്കുന്ന തിരഞ്ഞെടുപ്പിൽ ആദ്യമായാണ് പി. ചിദംബരം പങ്കാളിയാകുന്നത്. 1997ൽ കോൺഗ്രസിൽ നിന്നും രാജിവെച്ച് തമിഴ് മാനില കോൺഗ്രസിൽ ചേർന്ന അദ്ദേഹം പിന്നീട് 2004ൽ തിരഞ്ഞെടുപ്പിന് മുമ്പായി പാർട്ടിയിലേക്ക് തിരിച്ചുവരികയായിരുന്നു.
Comments