ന്യൂഡൽഹി: ‘ ഇത് യുദ്ധകാലമല്ലെന്ന’ പ്രധാനമന്ത്രിയുടെ പരാമർശത്തെ പിന്തുണയ്‌ക്കുന്നതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനോടുള്ള പ്രതികരണത്തെയാണ് അദ്ദേഹം പ്രത്യേകം പരാമർശിച്ചത്. യുക്രെയ്ൻ പ്രതിസന്ധിയ്‌ക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളും സ്വാഗതാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വർദ്ധിച്ചു വരുന്ന യുദ്ധ പശ്ചാത്തലത്തിൽ അദ്ദേഹം ആശങ്കകുലനാണെന്ന് വ്യക്തമാക്കി. സാധാരണക്കാരെ വളരെ മോശം രീതിയിലാണ് അവ ബാധിക്കുന്നതെന്നും അദ്ദേഹം അപലപിച്ചു. സ്ഥിതി ഇതേ രീതിയിൽ തുടരുകയാണെങ്കിൽ കുടൂതൽ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും ഗുട്ടെറസ് പറഞ്ഞു. ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്റ് പുടിനോട് പറഞ്ഞത് തികച്ചും സത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയ വേളയിലാണ് യുഎൻ ജനറൽ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.
2022 ജനുവരിയിൽ അധികാരമേറ്റതിന് ശേഷമുള്ള ഗുട്ടെറസിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്.നേരത്തെ 2018 ഒക്ടോബറിൽ യുഎൻ മേധാവി എന്ന നിലയിൽ ഗുട്ടെറസ് ഇന്ത്യ സന്ദർശിച്ചിരുന്നു. സെപ്തംബറിൽ സമർഖണ്ഡിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) വാർഷിക ഉച്ചകോടിയുടെ ഭാഗമായി പ്രസിഡന്റ് പുടിനുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദി ജനാധിപത്യം, സംഭാഷണം, നയതന്ത്രം എന്നിവയുടെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുദ്ധത്തിനുള്ള സമയമല്ലിതെന്ന് പരാമർശിച്ചത്.
Comments