ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന് തിരിച്ചടി. ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. ഡൽഹി ഹൈക്കോടതിയാണ് ജാമ്യാപേക്ഷ നിരസിച്ചത്.
ഉമർ ഖാലിദിന് മേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചതിനെ തുടർന്നാണ് കോടതി നടപടി. ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, രജനിഷ് ഭട്ട്‌നഗർ എന്നിവർ അദ്ധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ നിരസിച്ചത്. ഈ വർഷം മാർച്ചിൽ ഉമർ ഖാലിദ് നൽകിയ ജാമ്യപേക്ഷ ഡൽഹി കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യാപേക്ഷയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. എന്നാൽ ജാമ്യ ഹർജി സ്വീകരിക്കാൻ കോടതി വിസമ്മതിക്കുകയായിരുന്നു.
2020 സെപ്തംബർ 13നായിരുന്നു ഉമർ ഖാലിദിനെ കലാപ കേസിൽ അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരിയിലായിരുന്നു വടക്ക്-കിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിയുടെ മറവിൽ വ്യാപക ആക്രമണം ഉണ്ടായത്. കലാപത്തിനായി ഗൂഢാലോചന നടത്തിയതും കലാപകാരികളെ സംഘടിപ്പിച്ചതും ഇവർക്കായി ധനസഹായം എത്തിച്ച് നൽകിയതും ഉമർ ഖാലിദാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
Comments