തിരുവനന്തപുരം : മാദ്ധ്യമപ്രവർത്തകനായ കെഎം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് കോടതി. ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിൾ എടുക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നാണ് തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി പറഞ്ഞത്. കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, വഫ എന്നിവരുടെ വിടുതൽ ഹർജിയിലെ ഉത്തരവിലാണ് വിമർശനം.
ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിൾ എടുക്കുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചു എന്ന് കോടതി പറഞ്ഞു. അതിന് ശ്രീറാമിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മദ്യത്തിന്റെ മണമുണ്ടെന്ന് രേഖപ്പെടുത്തുകയല്ലാതെ പോലീസ് മറ്റൊന്നും ചെയ്തില്ല. രക്തപരിശോധന ശ്രീറാം തടസ്സപ്പെടുത്തി എന്ന് പറയുന്നതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.
ശ്രീറാമിന് കെഎം ബഷീറിനെ മുൻപരിചയമില്ലായിരുന്നു. അതുകൊണ്ട് തന്നെ കൊല്ലാനുള്ള ഉദ്ദേശത്തോടെയല്ല വാഹനം ഓടിച്ചത്. അപകടം നടന്ന ശേഷം ആശുപത്രിയിൽ എത്തിക്കാനും ശ്രീറാം സഹായിച്ചുവെന്നും കോടതി വ്യക്തമാക്കി.
പ്രതികൾക്കെതിരെ ചുമത്തിയ മനഃപൂർവമായ നരഹത്യാക്കുറ്റം കോടതി ഒഴിവാക്കിയിരുന്നു. അതേസമയം, മനഃപൂർവമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനമോടിച്ചു, അലക്ഷ്യമായി വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങൾ ശ്രീറാമിനെതിരേ നിലനിൽക്കും.
Comments