പാലക്കാട്: മധുക്കൊലക്കേസിൽ റിമാൻഡിലുള്ള 11 പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. ദൃക്‌സാക്ഷി വിസ്താരം കഴിഞ്ഞ സാഹചര്യത്തിലാണ് ജാമ്യം നൽകിയത്. സാക്ഷികളെ സ്വാധീനിക്കരുതെന്ന കർശന നിർദേശം കോടതി നൽകിയിട്ടുണ്ട്. മധുവിന്റെ കുടുംബാംഗങ്ങളോട് സംസാരിക്കാനോ നേരിൽ കാണാനോ പാടിയില്ലെന്നും കോടതി നിഷ്‌കർഷിച്ചു.
സാക്ഷികളെ സ്വാധീനിച്ചതടക്കമുള്ള ഗുരുതര കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് നേരത്തെ കോടതി ജാമ്യം നിരസിച്ചിരുന്നത്. എന്നാൽ കേസിൽ സാക്ഷി വിസ്താരം പൂർത്തിയായതോടെ പ്രതികൾക്ക് ജാമ്യം നൽകുകയായിരുന്നു. മണ്ണാർക്കാട് എസ്ഇ എസ്ടി കോടതിയാണ് കേസ് പരിഗണിച്ചത്. നേരത്തെ കൂറുമാറിയ രണ്ട് സാക്ഷികളെ ഇന്ന് വീണ്ടും വിസ്തരിക്കുകയും ഒരാൾ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകുകയും ചെയ്തതിന് പിന്നാലെയാണ് കോടതി ഉത്തരവ്.
എല്ലാ തുടർ വിസ്താരങ്ങൾക്കും പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് നിബന്ധനയുണ്ട്. മധുവിന്റെ അമ്മ, സഹോദരി എന്നിവരെ കാണുകയോ മറ്റ് കുടുംബാംഗങ്ങളെ സ്വാധീനിക്കുകയോ ചെയ്യരുതെന്നും കോടതി നിർദേശം നൽകി. രാജ്യം വിട്ട് പോകരുതെന്നും കോടതി ആവശ്യപ്പെട്ടു. ഇനി വിസ്തരിക്കാനുള്ള സാക്ഷികളെയോ നേരത്തെ വിസ്തരിച്ചവരെയോ ഒരുകാരണവശാലും ചെന്ന് കാണരുതെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. ജാമ്യ വ്യവസ്ഥകൾ എല്ലാം തന്നെ നിർബന്ധമായും പാലിക്കണമെന്ന ഉപാധിയിലാണ് പ്രതികൾക്ക് കോടതി ജാമ്യം നൽകിയത്.
Comments