ഭോപ്പാൽ : വോട്ടർമാരെ സ്വാധീനിക്കാൻ ബിരിയാണി വിരുന്നൊരുക്കാൻ തയ്യാറെടുത്ത് എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസി. മദ്ധ്യപ്രദേശിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിരിയാണി വിരുന്ന് നടത്തുന്നത്. ഭോപ്പാലിൽ പാർട്ടിയുടെ ശക്തി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
ആളുകളെ വിരുന്നിന് ക്ഷണിച്ച് രുചികരമായ ബിരിയാണി നൽകുമെന്ന് എഐഎംഐഎം നേതാവും നരേലയിൽ നിന്നുള്ള മത്സരാർത്ഥിയുമായ പീർസാദ തൗഖിർ നിസാമി പറഞ്ഞു. ഒവൈസി വന്നതിന് പിന്നാലെ ഹൈദരാബാദി ബിരിയാണി ഇന്ത്യയിൽ ഏറെ പ്രശസ്തമാണെന്നും നിസാം വാദിച്ചു.
നരേലയിൽ മാത്രം 40 ശതമാനം മുസ്ലീം സമുദായത്തിൽപ്പെട്ടവരുണ്ട്. അതിൽ 25,000 ത്തോളം പേർ പാർട്ടിയിൽ ചേർന്നതായും നിസാമി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എഐഎംഐഎമ്മിൽ 10 ലക്ഷത്തോളം അംഗങ്ങളെ വർദ്ധിപ്പിക്കാനാണ് ശ്രമം. ജനങ്ങൾ ആവേശത്തോടെ ഒവൈസിയുടെ അടുത്തേക്ക് വരുന്നുണ്ട്. അവർക്ക് ബിരിയാണി നൽകാനാണ് ഒരുക്കമെന്നും നേതാവ് കൂട്ടിച്ചേർത്തു.
2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മദ്ധ്യപ്രദേശിൽ 50 സീറ്റുകളിൽ നിന്ന് മത്സരിക്കാനൊരുങ്ങുകയാണ് എഐഎംഐഎം. ഭോപ്പാൽ, ഇൻഡോർ, ജബൽപൂർ, ഖണ്ട്വ, ഖാർഗോൺ തുടങ്ങിയ സ്ഥലങ്ങളിൽ പാർട്ടി നേതാക്കൾ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.
Comments