ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അയോദ്ധ്യയിൽ. ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ വൈകീട്ടോടെ അയോദ്ധ്യയിലെത്തുന്ന പ്രധാനമന്ത്രി ശ്രീരാമ ക്ഷേത്രത്തിൽ ദർശനം നടത്തും. ക്ഷേത്രത്തിന്റെ നിർമ്മാണ പുരോഗതിയും അദ്ദേഹം വിലയിരുത്തും. ദീപാവലിയോട് അനുബന്ധിച്ച് നടത്തുന്ന ദീപോത്സവ ആഘോഷങ്ങൾക്കും അദ്ദേഹം തുടക്കം കുറിക്കും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തോടൊപ്പമുണ്ടാകും.
18 ലക്ഷം മൺവിളക്കുകൾ കത്തിച്ചാണ് ഇത്തവണ അയോദ്ധ്യയിൽ ദീപാവലി ആഘോഷിക്കുന്നത്. സരയൂ നദിയുടെ തീരത്ത് മാത്രം 22,000 സന്നദ്ധപ്രവർത്തകർ ചേർന്ന് 15 ലക്ഷത്തിലധികം മൺവിളക്കുകൾ തെളിയിക്കും. മറ്റ് പ്രധാന സ്ഥലങ്ങളിലും ഇന്ന് വിളക്കുകൾ തെളിയും.
ലേസർ ഷോയും രാമലീലയും പടക്കം പൊട്ടിക്കലുമെല്ലാം ഇതിന്റെ ഭാഗമായി നടക്കും. 3ഡി പ്രൊജക്ഷൻ മാപ്പിംഗ് ഷോ, മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള സാംസ്‌കാരിക സേനാംഗങ്ങൾ അവതരിപ്പിക്കുന്ന രാംലീല എന്നിവയും ഉണ്ടാകും. രാം കഥാ പാർക്കിൽ ശ്രീരാമൻ, സീതാദേവി, ലക്ഷ്മണൻ, ഹനുമാൻ എന്നിവർ പുഷ്പക വിമാനത്തിൽ നിന്ന് ഇറങ്ങുന്നത് കാണിക്കും എന്ന് അയോദ്ധ്യ ഡിവിഷണൽ കമ്മീഷണർ റിൻവ പറഞ്ഞു. സരയൂ നദീതീരത്ത് ആരതി പൂജയും നടക്കും.
അയോദ്ധ്യ ദീപോത്സവത്തിനായി ഒരുങ്ങിക്കഴിഞ്ഞെന്നും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് രാമജന്മഭൂമിയിൽ പ്രത്യേക പൂജാ ചടങ്ങുകൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. ശ്രീരാമജന്മഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ചടങ്ങിൽ പങ്കെടുക്കും.
Comments