ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹസ്രത് നിസാമുദ്ദീൻ ദർഗയിൽ ചെരാതുകൾ തെളിയിച്ച് മുസ്ലീം രാഷ്ട്രീയ മഞ്ച്. ആർ എസ് എസ് ദേശീയ നിർവാഹക സമിതി അംഗവും മുസ്ലീം രാഷ്ട്രീയ മഞ്ച് നേതാവുമായ ഇന്ദ്രേഷ് കുമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
രാജ്യത്ത് ശാന്തിയും സമാധാനവും പുലരാൻ ഇത്തരം ആഘോഷങ്ങൾക്ക് സാധിക്കട്ടെയെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ച് ആശംസിച്ചു. സമാധാനത്തിന്റെയും സമൃദ്ധിയുടെയും മതസൗഹാർദ്ദത്തിന്റെയും പ്രതീകമാണ് ഈ ചെരാതുകളെന്ന് ഇന്ദ്രേഷ് കുമാർ പറഞ്ഞു. ഹസ്രത് നിസാമുദ്ദീൻ ദർഗയിൽ അദ്ദേഹം പുഷ്പങ്ങളും സാമ്പ്രാണിയും സമർപ്പിച്ചു.
ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടും ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി. എല്ലാ വീടുകളിലും സന്തോഷവും സമൃദ്ധിയും നിറയ്‌ക്കുന്ന ഉത്സവമാണ് ഇത്. മത-ദേശ ഭേദങ്ങൾ ഇല്ലാതെയാക്കുന്ന ആഘോഷമാണ് ദീപാവലി. തീർത്ഥാടനങ്ങളുടേയും ആഘോഷങ്ങളുടേയും മേളകളുടെയും ദേശമാണ് ഇന്ത്യ. പാവപ്പെട്ടവർക്ക് അന്നദാനം നൽകുകയും സാഹോദര്യം ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ആഘോഷങ്ങളുടെയെല്ലാം ലക്ഷ്യം. അഴിമതിക്കും വെറുപ്പിനും കലാപങ്ങൾക്കും യുദ്ധത്തിനുമെതിരായ സന്ദേശമാണ് ഓരോ ഉത്സവങ്ങളും നൽകുന്നതെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞു.
മതം മാറാൻ ആരും ആരെയും നിർബന്ധിക്കാൻ പാടില്ല. എല്ലാവർക്കും ഇഷ്ടമുള്ള മതവും വിശ്വാസവും പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ട്. മറ്റുള്ളവരുടെ മതവിശ്വാസങ്ങളെ ആരും അപമാനിക്കാൻ പാടില്ല. വെള്ളിയാഴ്ചകളിൽ കല്ലേറ് നടത്തുന്ന മതതീവ്രവാദികളിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാൻ, ഇതരമത ബഹുമാനം അനിവാര്യമാണ്. എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യയെന്നും ഇന്ദ്രേഷ് കുമാർ വ്യക്തമാക്കി.
കഴിഞ്ഞ മാസം, ഇന്ദ്രേഷ് കുമാറും ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവതും ഒരുമിച്ച് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ അദ്ധ്യക്ഷൻ ഡോക്ടർ ഉമർ അഹമ്മദ് ഇല്ല്യാസിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹിയിലെ മസ്ജിദിലും മദ്രസയിലും ഇവർ സന്ദർശനം നടത്തിയിരുന്നു.
Comments