ന്യൂഡൽഹി: സായുധ സേനയിൽ കൂടുതൽ വനിതകളെ ഉൾപ്പെടുത്തുന്നത് രാജ്യത്തിന്റെ പുരോഗതി ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ എട്ട് വർഷമായി സേനയിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നുണ്ടെന്നും സ്ത്രീശക്തി വരും വർഷങ്ങളിൽ അടയാളപ്പെടുത്താനും കഴിയുമെന്നും മോദി പറഞ്ഞു. രാജ്യസുരക്ഷയുടെ നട്ടെല്ലാണ് സായുധസേനയെന്നും അതിന്റെ നെടുതൂണായി വനിതാ ഉദ്യോഗസ്ഥർ മാറുമെന്നും അദ്ദേഹം പറഞ്ഞു.
സൈനികരുടെ ശ്രമഫലമായാണ് ഓരോ ഇന്ത്യൻ പൗരനും സുരക്ഷിതമായി ഉറങ്ങുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിക്കാൻ കാർഗിലിൽ എത്തിയ വേളയിലാണ് പ്രധാനമന്ത്രി സ്ത്രീകളെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് പരാമർശിച്ചത്.
ഭീകരത പൂർണമായും അവസാനിച്ചതിന്റെ ആഘോഷമാണ് ദീപാവലിയെന്ന് കാർഗിലിന്റെ വിജയഭൂമിയിൽ നിന്ന മോദി പറഞ്ഞു. ധീര ജവനാന്മാരോടൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദീപാവലിയുടെ അർത്ഥം തന്നെ ഭീകരതയുടെ അന്ത്യമെന്നാണെന്നും അത് സാധ്യമാക്കിയ ഇടമാണ് കാർഗിലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ കുറേ വർഷങ്ങളായി സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്. കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ നൗഷേരയിലെ സൈനികർക്കൊപ്പമാണ് ദീപാവലി ആഘോഷിച്ചത്. സൈനികർക്കൊപ്പം ദീപം തെളിയ്‌ക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്ത ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.
Comments