ലണ്ടൻ: ഇന്ത്യൻ വംശജൻ ഋഷി സുനക് എതിരാളികൾ ഇല്ലാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്. തിരഞ്ഞെടുപ്പിൽ നിന്ന് പെന്നി മോർഡന്റും പിൻമാറിയതോടെയാണ് പ്രധാനമന്ത്രി പദം ഋഷി സുനകിന് സ്വന്തമായത്. മത്സരത്തിൽ നിന്ന് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പിൻമാറിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാന എതിരാളിയായ പെന്നിയുടെ പിൻമാറ്റവും. ആദ്യമായാണ് ഇന്ത്യൻ വംശജൻ പ്രധാനമന്ത്രിയാകുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചതോടെ ആരാവും അടുത്ത പ്രധാനമന്ത്രി എന്നത് സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. 100 എംപിമാരുടെ പിന്തുണയുളളവർക്ക് മാത്രമേ മത്സരത്തിന് യോഗ്യതയുണ്ടാവുകയുളളൂ. ആകെ 357 എംപിമാരാണ് ഭരണ കക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്കുള്ളത്.പാർട്ടിയിൽ നിന്ന് മൂന്ന് പേരാണ് മത്സര രംഗത്തുണ്ടായത്. ബോറിസിന് വേണ്ടത്ര പിന്തുണ ഉണ്ടാവില്ലെന്ന നിലയിലായിരുന്നു പിൻമാറ്റം. പിന്നീട് ഋഷി സുനകിനെയും പെന്നി മോർഡന്റും മാത്രമായി മത്സര രംഗത്ത്. മോർഡന്റിനും കുറഞ്ഞത് 100 പേരുടെ പിന്തുണ ലഭിക്കില്ലെന്ന് ബോധ്യമായതോടെയാണ് പിൻമാറ്റം. ഇനി കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ തന്നെ തിരഞ്ഞെടുപ്പ് നടക്കും. 100 പേരുടെയെങ്കിലും പിന്തുണ നേടാൻ ഋഷി സുനകിന് ആയാൽ ചരിത്രം രചിക്കപ്പെടും.
— Penny Mordaunt (@PennyMordaunt) October 24, 2022
ലിസ് ട്രസ് രാജിവെച്ചതിന് പിന്നാലെയാണ് സുനക് അധികാരത്തിലെത്തുന്നത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലം സ്ഥാനത്ത് ഇരുന്ന പ്രധാനമന്ത്രിയെന്ന പേരുമായാണ് ലിസ്ട്രസിന്റെ മടക്കം. അധികാരമേറ്റെടുത്ത് 45-ാം ദിവസമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ രാജി. സാമ്പത്തിക നയങ്ങൾക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജി. പാർട്ടി തന്നെ ഏൽപ്പിച്ച ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ല, രാജിവെക്കുന്നു എന്നാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നുള്ള പിന്മാറ്റത്തിന് പിറകെ ലിസ് ട്രസ് പ്രതികരിച്ചത്. മാസങ്ങളായി ബ്രിട്ടീഷ് രാഷ്‌ട്രീയത്തിലും ഭരണത്തിലും തുടരുന്ന പ്രതിസന്ധിയാണ് പ്രധാനമന്ത്രിയുടെ രാജിയിൽ കലാശിച്ചത്.
സുനകിന് മുന്നിലും ഈ പ്രതിസന്ധികളുണ്ടാകും. ബ്രക്‌സിറ്റിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധിയും റഷ്യ-യുക്രെയ്ൻ യുദ്ധവും ബ്രിട്ടന്റെ സാമ്പത്തിക നിലയെ ബാധിച്ചിട്ടുണ്ട്. കടുത്ത ഊർജ്ജ പ്രതിസന്ധിയും നേരിടുന്ന രാജ്യമാണ് ബ്രിട്ടൺ. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള അവസരമാകും ഋഷി സുനകിന് പ്രധാനമന്ത്രി പദം.
Comments