ലക്‌നൗ: പ്ലേറ്റ്‌ലറ്റുകൾക്ക് പകരം മുസമ്പി ജ്യൂസ് നൽകി രോഗി മരിച്ചെന്ന സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി ജില്ലാ മജിസ്‌ട്രേറ്റ്. രോഗിക്ക് നൽകിയത് പ്ലേറ്റ്‌ലറ്റുകൾ തന്നെയായിരുന്നു എന്നാണ് കണ്ടെത്തൽ. മുസമ്പി ജ്യൂസ് കലർന്നുവെന്നത് തെറ്റായ വാദമാണെന്നും മജിസ്‌ട്രേറ്റ് അന്വേഷണത്തിൽ തെളിഞ്ഞു.
പ്ലേറ്റ്‌ലറ്റുകൾ രോഗിക്ക് നൽകുന്നതിന് മുമ്പ് ശരിയായ വിധം സൂക്ഷിച്ചുവെച്ചിരുന്നില്ല. ആശുപത്രിയിൽ അശാസ്ത്രീയമായ രീതിയിൽ പ്ലേറ്റ്‌ലറ്റ് കരുതിവെച്ചിരുന്നതിനാൽ അവ കട്ടപിടിക്കുകയും രോഗിക്ക് കുത്തിവെച്ചതോടെ ജീവൻ അപകടത്തിൽപ്പെടുകയും ചെയ്തുവെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ആശുപത്രി അധികൃതരുടെ ഗുരുതരമായ വീഴ്ചയാണ് രോഗി മരിക്കാൻ കാരണമായതെന്നും അശ്രദ്ധ മൂലം രോഗിക്ക് കുത്തിവെച്ചിരുന്നത് മോശം പ്ലേറ്റ്‌ലറ്റുകൾ ആയിരുന്നുവെന്നും ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാർ ഖത്രി വ്യക്തമാക്കി.
പ്ലേറ്റ്‌ലറ്റിൽ മുസമ്പി കലർത്തി രോഗിക്ക് നൽകിയെന്നും തുടർന്ന് രോഗി മരിച്ചുവെന്നുമുള്ള വാർത്ത പുറത്തുവന്നതോടെയാണ് മൂന്നംഗ കമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്താൻ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. ഡെപ്യൂട്ടി സിഎംഒ, ചീഫ് മെഡിക്കൽ ഓഫീസർ, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് എന്നിവരാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
ഡെങ്കിപ്പനി ബാധിതനായിരുന്ന 32-കാരൻ പ്രദീപ് പാണ്ഡെയെ ചികിത്സിക്കുന്നതിൽ ഗുരുതരമായ വീഴ്ച നടത്തിയ ആശുപത്രിക്കെതിരെ ഇതിനോടകം സർക്കാർ നടപടി സ്വീകരിച്ചുകഴിഞ്ഞു. പ്രയാഗ്‌രാജിലെ ഗ്ലോബൽ ഹോസ്പിറ്റൽ ആൻഡ് ട്രോമ സെന്ററിന്‌റെ ഭാഗത്ത് നിന്നായിരുന്നു വീഴ്ച സംഭവിച്ചത്. പ്രയാഗ്‌രാജ് ഡെവലപ്‌മെന്റ് അതോറിറ്റി ആശുപത്രിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കെട്ടിടം അനധികൃതമായി നിർമ്മിച്ചതാണെന്നും രണ്ട് ദിവസത്തിനകം ഒഴിയണമെന്നുമാണ് നോട്ടീസിൽ പറയുന്നത്. ഒക്ടോബർ 28ന് മാനേജ്‌മെന്റ് മറുപടി നൽകണമെന്നാണ് ആവശ്യം. ആശുപത്രിക്കെതിരെ ഉടൻ തന്നെ യോഗി സർക്കാർ ബുൾഡോസർ നടപടിയുമായി നീങ്ങുമെന്നാണ് വിവരം.
Comments