വിമർശകരുടെ വായ അടപ്പിച്ചു കൊണ്ട് മിന്നുന്ന പ്രകടനമാണ് വിരാട് കോഹ്ലി ടി20 ലോകകപ്പിൽ കാഴ്ച വെയ്‌ക്കുന്നത്. സൂപ്പര്‍ 12 റൗണ്ടിലെ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ച്വറി കരുത്തിൽ കോഹ്ലി തിളങ്ങുകയാണ്. നെതർലൻഡ്‌സിനെതിരെ 44 പന്തിൽ 62 റൺസ് കോഹ്ലി നേടി. പഴയ ഫോമിലേയ്‌ക്ക് താരം തിരിച്ചെത്തിയതോടെ ആരാധകരും ക്രിക്കറ്റ് പ്രേമികളും ആവേശത്തിലാണ്. 2 മത്സരങ്ങളിൽ നിന്നു മാത്രം 144 റൺസാണ് കോഹ്ലി അടിച്ചെടുത്തത്. പാക്കിസ്താനെതിരെ ഇന്ത്യ നേടിയ ത്രില്ലിംഗ് വിജയത്തിന് പടത്തലവനായതും കോഹ്ലി തന്നെ. 53 പന്തിൽ 82 റൺസ് എടുത്ത് താരം പുറത്താകാതെ നിന്നു.
നെതർലൻഡ്‌സിനെതിരായ മത്സരം കഴിഞ്ഞതോടെ പുരുഷ ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർമാരുടെ പട്ടികയിൽ കോഹ്ലി രണ്ടാമത് എത്തിയിരിക്കുകയാണ്. കൂറ്റനടികളുടെ കരുത്തനായ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിനെയാണ് കോഹ്ലി മറികടന്നിരിക്കുന്നത്. 23 മത്സരങ്ങളിൽ നിന്ന് 89.90 ശരാശരിയിൽ 989 റൺസാണ് കോഹ്ലിക്കുള്ളത്. ഗെയിലിന് 33 മത്സരങ്ങളിൽ നിന്ന് 965 റൺസുണ്ട്. 31 മത്സരങ്ങളിൽ നിന്ന് 1016 റൺസുമായി ശ്രീലങ്കയുടെ മുൻ ക്യാപ്റ്റൻ മഹേല ജയവർധനെയാണ് ഒന്നാം സ്ഥാനത്ത്.
ജയവർധനെയുമായി വെറും 27 റൺസ് മാത്രം അകലെയാണ് കോഹ്ലി. അതേസമയം, നെതർലൻഡ്‌സിനെതിരെ 39 പന്തിൽ 53 റൺസ് നേടിയതോടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ 35 മത്സരങ്ങളിൽ നിന്ന് 904 റൺസുമായി നാലാം സ്ഥാനത്തുണ്ട്. 35 മത്സരങ്ങളിൽ നിന്ന് 897 റൺസുള്ള ശ്രീലങ്കയുടെ മുൻ താരം തിലകരത്നെ ദിൽഷനാണ് പട്ടികയിൽ അഞ്ചാമത്. പുരുഷ ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന ദിൽഷന്റെ റെക്കോർഡിനൊപ്പം രോഹിത് ശർമ്മയും എത്തി.
Comments