എറണാകുളം: നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറി സി.എ റൗഫ് റിമാൻഡിൽ. അടുത്ത മാസം 19വരെയാണ് റിമാൻഡ് ചെയ്തത്. റൗഫിന്റെ കസ്റ്റഡി അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
കൊച്ചി എൻഐഎ കോടതിയാണ് റിമാൻഡ് ചെയ്തത്. അറസ്റ്റിലായതിന് പിന്നാലെ റൗഫിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം ഉച്ചയോടെയായിരുന്നു എൻഐഎ കോടതിയിൽ ഹാജരാക്കിയത്.
വിദേശത്തുള്ള ഭീകര സംഘടനകളുമായി റൗഫിന് ബന്ധമുണ്ടെന്നാണ് എൻഐഎ സംഘത്തിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് വേണ്ടിയാകും റൗഫിനെ കസ്റ്റഡിയിൽ വാങ്ങുക. ആറ് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അർദ്ധരാത്രിയോടെയായിരുന്നു റൗഫിനെ എൻഐഎ സംഘം അറസ്റ്റ് ചെയ്തത്.
പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ വ്യാപക പരിശോധനയ്‌ക്കും നിരോധനത്തിനും പിന്നാലെ റൗഫ് ഒളിവിലായിരുന്നു. സംസ്ഥാനം വിട്ട റൗഫ് അടുത്തിടെ പാലക്കാട് പട്ടാമ്പിയിലുള്ള വീട്ടിൽ എത്തിയതായി എൻഐഎ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാത്രി വീട് വളഞ്ഞായിരുന്നു റൗഫിനെ പിടികൂടിയത്. ഒളിവിൽ പോയ ശേഷവും റൗഫ് സംസ്ഥാനത്ത് കലാപ ശ്രമങ്ങൾ ആസൂത്രണം ചെയ്യുന്നതിന് നേതൃത്വം നൽകിയിരുന്നു.
Comments