ഇസ്ലാമാബാദ്: പാകിസ്താനിൽ മതനിന്ദയുടെ പേരിൽ സ്ത്രീയ്‌ക്ക് മതതീവ്രവാദികളുടെ ക്രൂരമർദ്ദനം. ഖുർആൻ കത്തിച്ചെന്ന് ആരോപിച്ച് ന്യൂ കറാച്ചിയിലാണ് സ്ത്രീയെ മർദ്ദിച്ചത്. മതതീവ്രവാദികളുടെ പരാതിയിൽ സ്ത്രീയ്‌ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ജൂത വിഭാഗത്തിൽപ്പെട്ട സ്ത്രീയ്‌ക്കാണ് മർദ്ദനമേറ്റത്. ഇവരുടെ പക്കൽ ഖുർആൻ കണ്ടതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. ഇത് കത്തിക്കാനായി കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് ഒരു സംഘം ഇവരെ വളയുകയും മർദ്ദിക്കുകയുമായിരുന്നു. അവശയായ ഇവരെ തീവെച്ച് കൊലപ്പെടുത്താനായിരുന്നു മതതീവ്രവാദികളുടെ ശ്രമം. എന്നാൽ സംഭവം അറിഞ്ഞെത്തിയ പോലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇതിന് പിന്നാലെ മതതീവ്രവാദികളുടെ സംഘം പോലീസ് സ്‌റ്റേഷനിൽ എത്തി പ്രതിഷേധിച്ചു. സ്ത്രീയെ വിട്ട് കിട്ടണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതേ തുടർന്ന് പോലീസ് സ്‌റ്റേഷനിൽ സുരക്ഷ ശക്തമാക്കി. സ്ത്രീയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ മതതീവ്രവാദികൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
സംഭവത്തിൽ 295-ബി വകുപ്പ് പ്രകാരമാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. കത്തിച്ചെന്ന് ആരോപിക്കുന്ന ഖുർആനും സ്ത്രീയിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Comments