ചെന്നൈ: കോയമ്പത്തൂർ ഉക്കടം ക്ഷേത്രത്തിന് മുൻപിലുണ്ടായ സ്‌ഫോടനം ചാവേറാക്രമണമെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം. കൊല്ലപ്പെട്ട ജമേഷ മുബീൻ ചാവേറായിരുന്നുവെന്നും സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നതിലെ പരിചയക്കുറവാണ് വൻ ദുരന്തങ്ങളിൽ നിന്ന് രക്ഷിച്ചതെന്നും എൻഐഎ വ്യക്തമാക്കി.
കൊല്ലപ്പെട്ട മുബീൻ ക്ഷേത്രത്തിന് മുൻപിൽ കാർ നിർത്തിയതിനു ശേഷം നിമിഷങ്ങൾക്കുള്ളിൽ സ്‌ഫോടനമുണ്ടായതായി ദൃക്‌സാക്ഷി പറയുന്നു. തീപ്പിടിച്ച കാറിൽ നിന്ന് ഇയാൾ ഇറങ്ങി മുന്നോട്ടു നടന്നു. കാറിൽ നിന്നും അകലെയാണ് മൃതദേഹം കണ്ടെത്തിയതെന്നും പേര് വെളിപ്പെടുത്താത്ത ദൃക്‌സാക്ഷി വ്യക്തമാക്കി. ഭീകര സംഘടനയായ ഐഎസിന്റെ ആശയങ്ങൾ വായിച്ചാണ് മുബീൻ തീവ്രവാദിയായതെന്നും ഇയാൾക്ക് മറ്റ് പരിശീലനങ്ങൾ ലഭിച്ചിരുന്നില്ലെന്നും അന്വേഷണ സംഘം പറഞ്ഞു. ബോംബ് നിർമ്മിക്കുന്നതിനെക്കുറിച്ച് ഇയാൾ ഇന്റർനെറ്റിൽ തിരഞ്ഞതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നതിലെ പരിചയ കുറവാണ് വലിയ ദുരന്തം ഒഴിവാക്കിയതെന്ന് അന്വേഷണസംഘം പറഞ്ഞു. നിരവധി വീടുകളും സ്ഥാപനങ്ങളുമുള്ള സ്ഥലത്താണ് സ്‌ഫോടനം നടന്നത്.
കൊല്ലപ്പെട്ട മുബീനും സഹായികളായ മുഹമ്മദ് അസഹ്റുദ്ദീനും അഫ്സർ ഖാനും ആക്രമണം നടത്തുന്നതിന് മുൻപ് ബിഗ് ബസാർ സ്ട്രീറ്റിലെ കോനിയമ്മൻ ക്ഷേത്രത്തിലും പുളിയകുളം വിനായനഗർ ക്ഷേത്രത്തിലുമെത്തിയിരുന്നു. ഇവിടങ്ങളിൽ നിരീക്ഷണം നടത്തിയതിന് ശേഷമാണ് ആക്രമണത്തിനുള്ള സാമഗ്രികൾ പ്രതികൾ വാങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെ ഗാന്ധിപാർക്കിലെ എൽപിജി ബുക്കിംഗ് കേന്ദ്രത്തിലെത്തി സിലിണ്ടറുകളും പഴയ മാർക്കറ്റിൽ നിന്ന് സ്റ്റീൽ ഡ്രമ്മുകളും ഇവർ വാങ്ങിയതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. സംഭവ ദിവസം രാത്രിയിൽ മുബീനും കൂട്ടാളികളും ചേർന്ന് സ്‌ഫോടക വസ്തുക്കൾ നിറച്ച് രണ്ട് എൽപിജി സിലണ്ടറുകൾ കാറിനുള്ളിൽ കൊണ്ടു പോയതിന്റെ ദൃശ്യങ്ങളും ഉദ്യാഗസ്ഥർക്ക് ലഭിച്ചിരുന്നു. മാത്രമല്ല കൊല്ലപ്പെട്ട മൂബിന്റെ വീട്ടിൽ എൻഐഎ നടത്തിയ പരിശോധനയിൽ ഇസ്ലാമിക മതതീവ്രവാദ ആശയങ്ങൾ അടങ്ങിയ ലഘുലേഖകൾ ഉൾപ്പെടെ നിരവധി രാസവസ്തുക്കളും സ്‌ഫോടക സാമഗ്രികളും കണ്ടെടുത്തിരുന്നു.
Comments