സിനിമകളിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഹിന്ദുത്വം പ്രചരിപ്പിക്കുന്ന സിനിമകൾ വർദ്ധിക്കുന്നുണ്ടെന്ന് നടൻ പ്രകാശ് രാജ്. അത്തരം അസംബന്ധങ്ങളെ താൻ പിന്തുണയ്‌ക്കുന്നില്ലെന്നാണ് നടന്റെ വിമർശനം. ഒരു പൗരനെന്ന നിലയിൽ ശരിയും തെറ്റും എന്താണെന്ന് തനിക്കറിയാം എന്നും പ്രകാശ് രാജ് അവകാശപ്പെടുന്നു. ദ ന്യൂസ് മിനുട്ടിന് നല്‍കിയ അഭിമുഖത്തിലാണ് പ്രകാശ് രാജിന്‍റെ പ്രതികരണം. താൻ അഭിനയിച്ച സ്പൈ ത്രില്ലറായ മുഖ്ബിർ എന്ന വെബ് സീരീസിനെപ്പറ്റി സംസാരിക്കുകയായിരുന്നു നടൻ.
ഹിന്ദുത്വം ഒരു അസംബന്ധമാണെന്നാണ് നടന്റെ വാദം. ഇത്തരം അസംബന്ധങ്ങളെ താൻ പിന്തുണയ്‌ക്കുന്നില്ല. മുഖ്ബിർ അത്തരത്തിലുള്ള ഒന്നല്ല. ഓരോരുത്തർക്കും അവരവരുടെ രാജ്യത്തോടുള്ള സ്‌നേഹം അവർ ആഗ്രഹിക്കുന്ന രീതിയിൽ പ്രകടിപ്പിക്കാൻ അവകാശമുണ്ട്. ഇന്ത്യയിലെ പൗരനെന്ന നിലയില്‍ ശരിയും തെറ്റും തിരിച്ചറിയാന്‍ തനിക്ക് കഴിയുമെന്നും നടൻ അവകാശപ്പെടുന്നു. ഹിന്ദുത്വം ഉൾക്കൊള്ളിക്കുന്നതിനെ താൻ പ്രോത്സാഹിപ്പിക്കില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
ദേശസ്‌നേഹം എങ്ങനെ പ്രകടിപ്പിക്കണമെന്ന് ചിലര്‍ തീരുമാനിക്കുന്നു. ദേശസ്നേഹം എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ അവരാരാണ്. ഒരു കര്‍ഷകന്‍ കൃഷി ചെയ്താണ് രാജ്യത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നത്. ഡ്രൈവര്‍ വണ്ടിയോടിക്കുന്നു. പൈലറ്റ് വിമാനം പറത്തുന്നു. ലോക്കോ പൈലറ്റ് ട്രെയിന്‍ ഓടിക്കുന്നു. ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരും ആര്‍ക്കിടെക്ടുകളും കലാകാരന്മാരുമെല്ലാം ജോലി ചെയ്യുന്നു എന്നിങ്ങനെയുള്ള വാദങ്ങൾ നിരത്തിയാണ് രാജ്യസ്നേഹത്തെ പ്രകാശ് രാജ് സ്വയം നിർവ്വചിക്കാൻ ശ്രമിക്കുന്നത്. ദേശീയതയെ ഇന്ന് ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും ദുരുപയോഗം ചെയ്യുകയുമാണെന്നും നടൻ വാദിക്കുന്നു.
Comments