കോഴിക്കോട്: കുടുംബ പ്രശ്നം പരിഹരിക്കാൻ എത്തിയ ഭർതൃമതിയുമായി കറങ്ങിയ എസ്ഐയ്ക്ക് സസ്പെൻഷൻ. കൽപ്പറ്റ എസ്ഐ അബ്ദുൾ സമദിനെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ അബ്ദുൾ സമദിനെതിരെ വകുപ്പു തല അന്വേഷണത്തിനും ഉന്നത ഉദ്യോഗസ്ഥൻ ഉത്തരവിട്ടിട്ടുണ്ട്.
എടച്ചേരി എസ്ഐ ആയിരിക്കുമ്പോഴായിരുന്നു കുടുംബ പ്രശ്നം പരിഹരിക്കാൻ പരാതിയുമായി യുവതി അബ്ദുൾ സമദിന്റെ അടുത്ത് എത്തിയത്. എന്നാൽ യുവതിയുമായി ഇയാൾ അടുപ്പത്തിലാകുകയായിരുന്നു. തുടർന്ന് യുവതിയുമായി പല സ്ഥലങ്ങളിൽ ഇയാൾ കറങ്ങി. സംഭവം ചോദ്യം ചെയ്ത യുവതിയുടെ ഭർത്താവിനെ അബ്ദുൾ സമദ് ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെ യുവതിയെ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് തനിക്കൊപ്പം വരാൻ എസ്ഐ പ്രേരിപ്പിച്ചു. ഇതോടെയാണ് യുവതിയുടെ ഭർത്താവ് അബ്ദുൾ സമദിനെതിരെ പോലീസിൽ പരാതി നൽകിയത്.
റൂറൽ എസ്പിയ്ക്ക് നൽകിയ പരാതിയെ തുടർന്നാണ് അബ്ദുൾ സമദിനെ എടച്ചേരിയിൽ നിന്നും കൽപ്പറ്റയിലേക്ക് മാറ്റിയത്. എന്നാൽ ഇതിന് ശേഷവും ഇയാൾ യുവതിയുടെ ഭർത്താവിനെ ഭീഷണിപ്പെടുത്തി. ഇതോടെ ഭർത്താവ് കണ്ണൂർ റേഞ്ച് ഐജിയ്ക്ക് പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
സംഭവത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അബ്ദുൾ സമദിനെതിരെ യുവതിയുടെ മക്കൾ ബാലവാകശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.
Comments