ലക്‌നൗ: ദിവസവും ഭക്ഷണം കൊടുത്തിരുന്ന തെരുവുനായ ചത്തതിൽ മനം നൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. പത്തൊൻപതുകാരിയായ ഗൗരിയാണ് മരിച്ചത്. വാട്ടർ ടാങ്കിന്റെ മുകളിൽ നിന്ന് ഗൗരി താഴേക്ക് ചാടിയാണ് ആത്മഹത്യ ചെയ്തത്. നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി മുംബൈയിൽ പഠിക്കാൻ പോകാനിരിക്കുന്നതിനിടെയിലാണ് ദാരുണാന്ത്യം.
കഴിഞ്ഞ ദിവസം നടക്കാൻ ഇറങ്ങിയപ്പോഴാണ് എപ്പോഴും ഭക്ഷണം നൽകിയിരുന്ന നായ വാഹനം ഇടിച്ച നിലയിൽ കണ്ടത്. നായയെ വീട്ടിലെത്തിച്ച് മൃഗ ഡോക്ടറുമായി ബന്ധപ്പെട്ട് ജീവൻ രക്ഷിക്കാൻ ഗൗരി ശ്രമിച്ചിരുന്നു. എന്നാൽ വൈകാതെ നായ ചാവുകയായിരുന്നു.പിറ്റേന്നാണ് ഗൗരി ആത്മഹത്യ ചെയ്തത്.
നായ ചത്തതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു കുട്ടിയെന്ന് പിതാവ് പറഞ്ഞു. വിഷമത്തിലായ പെൺകുട്ടി ആഹാരം കഴിച്ചിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. അടുത്ത ദിവസം രാവിലെ വീട്ടിൽ നിന്നിറങ്ങിയ കുട്ടിയെ 300 മീറ്റർ അകലെയുള്ള വാട്ടർ ടാങ്കിന്റെ സമീപം രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഗൗരിക്ക് വളർത്തു മൃഗങ്ങളെ ഒരുപാട് ഇഷ്ടമായിരുന്നുവെന്നും എപ്പോഴും തെരുവ് നായകൾക്ക് ഉൾപ്പെടെ ഭക്ഷണം നൽകിയിരുന്നുവെന്നും അയൽക്കാർ പറഞ്ഞു.
Comments