ശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ട് ഹൈബ്രിഡ് ഭീകരരെ പിടികൂടി പോലീസ്. കെനുസ ബന്ദിപോറ മേഖലയിൽ നിന്നാണ് രണ്ട് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇർഷാദ് ഗാനേയി എന്ന ഷാഹിദ്, വസീം രാജ എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ഇരുവരും കെനുസ ബന്ദിപോറ സ്വദേശികളാണ്. ഭീകരരുടെ പക്കൽ നിന്നും രണ്ട് റിമോട്ട് കൺട്രോൾ ഐഇഡികളും സുരക്ഷാസേന പിടിച്ചെടുത്തിട്ടുണ്ട്.
ബന്ദിപോറയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നവരാണ് പിടിയിലായതെന്ന് ജമ്മുകശ്മീർ പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം സോപോറിൽ നിന്ന് രണ്ട് ഹൈബ്രിഡ് ഭീകരരെ പിടികൂടിയിരുന്നു. ലഷ്കർ-ഇ-ത്വായ്ബയുടെ ഭീകരരാണ് പോലീസ് പിടിയിലായത്. റിസ്വാൻ മുഷ്താഖ് വാനി, ജമീൽ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ഭാരമേറിയ വലിയ ഭാഗുമായി പോകുന്നത് കണ്ട റിസ്വാന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഭീകരനാണെന്ന് തിരിച്ചറിഞ്ഞത്.
ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. പിന്നീട് പോലീസ് പിടിയിലായതിന് ശേഷം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു ഭീകരനെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ഇയാളെയും കശ്മീർ പോലീസ് പിടികൂടി. മേഖലയിൽ ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങൾ നടത്താൻ ലഷ്കർ സംഘടനയുടെ ദൗത്യം ഏറ്റെടുത്തവരാണ് അറസ്റ്റിലായതെന്ന് പോലീസ് വ്യക്തമാക്കി.
Comments