ബംഗളൂരു: ഹിന്ദുക്കളെ അധിക്ഷേപിച്ച് പൊതുപരിപാടിയിൽ നടത്തിയ പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നതായി കർണാടകയിലെ കോൺഗ്രസ് നേതാവ് സതീഷ് ജർക്കിഹോളി. താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് സതീഷിന്റെ പ്രതികരണം. താൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാൽ പദവി രാജിവയ്‌ക്കാൻ തയ്യാറാണെന്നും എംഎൽഎകൂടിയായ സതീഷ് വ്യക്തമാക്കി. ഹിന്ദു എന്ന വാക്ക് പേർഷ്യൻ ഭാഷയിൽ നിന്നും ഉത്ഭവിച്ചതാണെന്നും, ഈ വാക്കിനർത്ഥം വൃത്തികെട്ടത് എന്നാണെന്നുമായിരുന്നു സതീഷ് പറഞ്ഞത്.
ഹിന്ദു എന്ന വാക്ക് ഉത്ഭവിച്ചത് പേർഷ്യൻ ഭാഷയിൽ നിന്നു തന്നെയാണ്. ഇതിന് നൂറുകണക്കിന് തെളിവുകൾ ഉണ്ട്. സ്വാമി ദയാനന്ദ സരസ്വതിയുടെയും, ഡോ. ജിഎസ് പാട്ടീലിന്റെയും പുസ്തകങ്ങളിൽ ഇതേക്കുറിച്ച് പരാമർശമുണ്ട്. സംശയമുള്ളവർക്ക് നോക്കാം. വിക്കിപീഡിയയിൽ ഇതുമായി ബന്ധപ്പെട്ട നിരവധി ലേഖനങ്ങൾ കാണാൻ സാധിക്കുമെന്നും സതീഷ് പറഞ്ഞു.
ആരെങ്കിലും താൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കട്ടെ. അങ്ങനെയെങ്കിൽ എംഎൽഎ സ്ഥാനം രാജിവയ്‌ക്കും. എങ്കിലും പരാമർശങ്ങളിൽ മാപ്പ് പറയില്ലെന്നും സതീഷ് വ്യക്തമാക്കി.
ഞായറാഴ്ച കർണാടകയിലെ ബെലഗാവി ജില്ലയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു സതീഷിന്റെ ഹിന്ദു അധിക്ഷേപ പരാമർശം. സംഭവത്തിൽ എംഎൽഎയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെയാണ് പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന ധിക്കാരപരമായ നിലപാടുമായി സതീഷ് വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്.
Comments